+

ആറുവയസുകാരനായ ഏബലിനെ ജോജോ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചു, കുളത്തില്‍ മുക്കികൊന്നത് പുറത്തുപറയുമെന്ന ഭയത്താല്‍

ജോജോ കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാന്‍ ശ്രമിച്ചു. കുട്ടി എതിര്‍ത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നു

തൃശൂരില്‍ മാളയെ നടുക്കിയ ആറുവയസുകാരന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരം. യുകെജി വിദ്യാര്‍ത്ഥിയായ കുഴൂര്‍ സ്വര്‍ണപ്പള്ളം റോഡില്‍ മഞ്ഞളി അജീഷിന്റെ മകന്‍ ആറ് വയസുകാരനായ ഏബലിനെ അയല്‍വാസിയായ ജോജോ(20) കുളത്തില്‍ മുക്കി കൊലപ്പെടുത്തിയത്  പ്രകൃതി വിരുദ്ധ ബന്ധത്തെ എതിര്‍ത്തപ്പോഴെന്ന് തൃശൂര്‍ റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍. ജോജോ കുട്ടിയെ പ്രകൃതിവിരുദ്ധ ബന്ധത്തിന് ഇരയാക്കാന്‍ ശ്രമിച്ചു. കുട്ടി എതിര്‍ത്തതോടെ വിവരം പുറത്തറിയുമെന്ന് ഭയന്ന് കൊലപ്പെടുത്തുകയായിരുന്നു

കുട്ടിയുടെ വീടിന്റെ തൊട്ട് അയല്‍വാസിയാണ് പ്രതിയായ ജോജോ. ഇയാള്‍ നേരത്തെ ബൈക്ക് മോഷണ കേസില്‍ പ്രതിയായിരുന്നു. ഈ അടുത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഏബലിനെ ജോജോ കൊലപ്പെടുത്തുന്നത്. വൈകിട്ട്  കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോകുന്നു എന്നുപറഞ്ഞാണ് ഏബല്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്ന ഏബലിനെ ജോജോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചു. എന്നാല്‍ പീഡനം ചെറുത്ത ആറ് വയസുകാരന്‍ നിലവിളിക്കുകയും വിവരം അമ്മയെ അറിയിക്കുമെന്ന് ജോജോയോട് പറഞ്ഞു. ഇതോടെ എന്നാ പോയി പറയെന്ന് പറഞ്ഞ് കുട്ടിയുടെ മുഖം ബലമായി പൊത്തിപ്പിടിച്ച് കുളത്തിലിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു.
മരണം ഉറപ്പാക്കാനാണ് കുട്ടിയെ പ്രതി കുളത്തിലിട്ടതെന്ന് എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു. ഏബലിന്റെ വീടിനടുത്ത് നിന്നും വെറും 300 മീറ്റര്‍ മാത്രം ദൂരത്താണ് ജോജോ താമസിച്ചിരുന്നത്. ആബേലിനെ വൈകീട്ട് 6.20 മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ
പരിശോധനയിലാണ് കുളത്തില്‍ നിന്ന് മൃതദേഹം കണ്ടത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് നിര്‍ണായകമായത്. കുട്ടിക്കൊപ്പം സമീപവാസിയായ ജോജോ(20) എന്ന യുവാവിനെ വീഡിയോയില്‍ കണ്ടിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന് വിവരം പുറത്ത് വന്നത്.

കുട്ടിയെ കാണാതായതോടെ പൊലീസും പ്രദേശവാസകളും നടത്തിയ തെരച്ചിലില്‍ ജോജോയും ഉണ്ടായിരുന്നു. എന്നാല്‍ യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ നാട്ടുകാര്‍ പൊലീസിനോട് വിവരം അറിയിച്ചു. ഇതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നാലെ കുട്ടിക്കൊപ്പം ജോജോ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. ഇതോടെ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

Trending :
facebook twitter