
കണ്ണൂർ : ജല ഉപഭോഗത്തിൽ ഉത്തമ മാതൃകയായി കണ്ണൂർ സെൻട്രൽ ജയിൽ. കണ്ണൂർ സെൻട്രൽ ജയിലിന് പ്രതിമാസം ജലവിഭവ വകുപ്പിന് അടക്കേണ്ട തുക നാലു ലക്ഷം മുതൽ ആറു ലക്ഷം വരെയായിരുന്നു. എന്നാൽ ഹരിത സ്പർശം എന്ന ജീവനക്കാരുടെ കൂട്ടായ്മയും ജയിൽ സൂപ്രണ്ട് കെ. വേണുവും ഒന്നിച്ചിറങ്ങിയപ്പോൾ വെള്ളക്കരവും വഴിക്കുവന്നു. ഒരുവർഷം കൊണ്ട് വെള്ളക്കരത്തിൽ 34 ലക്ഷം രൂപയുടെ കുറവുണ്ടായി.
കണ്ണൂർ സെൻട്രൽ ജയിൽ അന്തേവാസികളുടെ എല്ലാ ആവശ്യങ്ങൾക്കുമുള്ള വെള്ളത്തിന് വാട്ടർ അതോറിറ്റിയെയും ജയിലിലെ കിണറുകളെയുമാണ് ആശ്രയിച്ചു വരുന്നത്. ജയിലിലെ കൃഷിക്കും ഇതേ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ഇതോടെ ഉപഭോഗവും വളരെയധികം വർധിച്ചു. 2024 ജൂൺ മാസം വരെ ശരാശരി നാല് ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയിലാണ് ഓരോ മാസവും വാട്ടർ അതോറിറ്റിക്ക് വെള്ളക്കരമായി ഒടുക്കി കൊണ്ടിരുന്നത്.
എന്നാൽ, 2024 ജൂൺ മാസം മുതൽ, ജയിൽ പ്ലാസ്റ്റിക്, മാലിന്യ മുക്തമാക്കുന്നതിനും ഹരിതാഭമാക്കുന്നതിനും മറ്റ് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി രൂപീകരിച്ച ഹരിത സ്പർശം എന്ന ജീവനക്കാരുടെ കൂട്ടായ്മ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതോടൊപ്പം ജലത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തത എന്ന ആശയത്തിനായി മുന്നിട്ടിറങ്ങി. ജയിലിലെ വിവിധ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ജല അതോറിറ്റി വെള്ളത്തിന്റേയും കിണർ വെള്ളത്തിന്റേയും വിതരണവുമായി ബന്ധപ്പെട്ട് സമഗ്രമായി പഠനം നടത്തി പരിഷ്‌കാരങ്ങൾ വരുത്തുകയാണ് ആദ്യപടിയായി ചെയ്തത്. ജയിലിലുണ്ടായിരുന്ന 21 കിണറുകളും വൃത്തിയാക്കുകയും ജയിലിലേക്ക് ആവശ്യമായ പരമാവധി വെള്ളം കിണറിൽ നിന്നും തന്നെ എടുക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു. ഓരോ സ്ഥലത്തെയും വെള്ളത്തിന്റെ ഉപഭോഗം കൃത്യമായി മനസ്സിലാക്കി ജല വിതരണം കാര്യക്ഷമമായും നിയന്ത്രിതമായും നടപ്പിലാക്കി.
ജയിൽ അന്തേവാസികളുടെ അടുക്കളയിൽ നിന്നും നിത്യേന ധാരാളം മലിന ജലം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഇത് ശുദ്ധീകരിച്ച് കൃഷി ആവശ്യത്തിന് ഉപയോഗിക്കാം എന്ന ആശയവും കൂട്ടായ്മ മുന്നോട്ട് വച്ചു. ഇതിനായി വിവിധ സർക്കാർ ഏജൻസികളെ സമീപിച്ചെങ്കിലും മലിനജല സംസ്‌കരണത്തിന് 75 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് മറുപടി ലഭിച്ചു. ഇത്രയും തുക മുടക്കാനില്ലാത്തതിനാൽ ജയിലിലുള്ള മണൽ, കരി, ചകിരി, മെറ്റൽ തുടങ്ങിയ അസംസ്‌കൃത ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് പരമ്പരാഗത ശൈലിയിൽ മലിനജല സംസ്‌കരണ പ്ലാന്റ് സംവിധാനമൊരുക്കി കിച്ചണിൽ നിന്നും വരുന്ന മുഴുവൻ ജലവും ശുദ്ധീകരിച്ച് ജയിലിലെ പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാൻ തുടങ്ങി. വിദഗ്ദ്ധരായ അന്തേവാസികളുടെ സേവനം ഇതിനായി ഉപയോഗിച്ചു. ശുദ്ധീകരിച്ച വെള്ളത്തിന്റെ പി.എച്ച് മൂല്യം 6.5 എന്ന് ഉറപ്പ് വരുത്തിയാണ് പച്ചക്കറികൾക്ക് ഉപയോഗിക്കുന്നത്. ഇതിലൂടെ ജല അതോറിട്ടി വഴി ലഭിക്കുന്ന വെള്ളത്തിന്റെ ഉപയോഗത്തിൽ വലിയ കുറവ് വന്നു. കൂടാതെ വെള്ളം പാഴാക്കാതിരിക്കാൻ അന്തേവാസികൾക്ക് കർശന നിർദ്ദേശവും നൽകി.
ഇത്തരത്തിൽ വിവിധ മേഖലകളിൽ ജല അതോറിറ്റിയുടെ വെള്ളത്തിന്റെ ഉപയോഗം കുറച്ചു കൊണ്ടു വന്നതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഓരോ മാസവും വെള്ളക്കരം ഇനത്തിൽ വലിയ കുറവ് വരുത്താനായി. 2024 ജൂൺ മാസവരെയുള്ള ഒരു വർഷത്തെ ആകെ ബിൽ തുക 55,46,955/ രൂപയായിരുന്നത് 2025 ജൂൺ മാസം വരെയുള്ള ഒരു വർഷത്തെ ആകെ തുക 20,78,492/ രൂപയായി കുറക്കുവാൻ സാധിച്ചു. അന്തേവാസികൾക്കായി, കയ്യൊപ്പ്, നല്ലപാഠം, സുകൃതം, ഹരിത കർമ്മസേന, നിർമ്മാല്യം, എന്റെ മാവ്, നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങൾ, സുഗന്ധ വീഥി, ശലഭോദ്യാനം, സഫലം തുടങ്ങി നിരവധിയായ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നിലവിൽ സെൻട്രൽ ജയിലിൽ നടന്നു വരുന്നുണ്ട്.