കണ്ണൂർ താവം മേൽപ്പാലത്തിലെ കുഴികൾ രാത്രിയുടെ മറവിൽ എം.എൽ.എ യുടെ നേതൃത്വത്തിൽ താൽക്കാലികമായി അടച്ചു ; ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ആക്ഷേപം

10:52 AM Jun 22, 2025 | Neha Nair

 പഴയങ്ങാടി : പൊട്ടി പൊളിഞ്ഞ് കുണ്ടും കുഴിയുമായ റോഡ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനായി എം.എൽ എ യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകി കുഴിയടച്ചു. പാലത്തിന് മുകളിലെ കോൺക്രീറ്റ് റോഡിലെ കമ്പികൾ പുറത്തായ നിലയിലാണ്. ഇതിനു പുറമേ കുണ്ടും കുഴികളും നിറഞ്ഞ് ഗതാഗതം പോലും ദുസഹമായ അവസ്ഥയിലാണ്.

നിത്യേനെ ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പഴയങ്ങാടി -പാപ്പിനിശേരി കെ എസ് ടിപി റോഡിലെ താവം മേൽപ്പാലത്തിൻ്റെ തകർച്ച സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായതിനെ തുടർന്നാണ് എം.എൽ.എ യുടെ നേതൃത്വത്തിൽ താൽക്കാലിക പ്രശ്ന പരിഹാരത്തിന് ഇറങ്ങിയത്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന റോഡ് പ്രവൃത്തികൾ സുതാര്യമാകണമെങ്കിൽ എന്ത് കൊണ്ട് പകൽ വേളകളിൽ നടത്തി കൂടേയെന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.

റോഡ് തകർന്നു ഗതാഗതം പോലും ദുസഹമായ സാഹചര്യത്തിൽ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വാഴ നട്ട് പ്രതിഷേധിക്കുകയും ബിജെപിയുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽകെ എസ് ടി .പി റോഡ് ഉപരോധ സമരവും, നടത്തിയിരുന്നു. റോഡ് നവീകരിച്ച് ഗതാഗമാക്കിയില്ലെങ്കിൽ സമരം ശക്തമാകുമന്ന ആശങ്കയിലാണ് എം എൽ എന്നെ നേരിട്ട് എത്തി താൽക്കാലികമായി ഓട്ടയടച്ചത്. കാലവർഷത്തിന് മുൻപേ തകർന്ന റോഡിൽ അറ്റകുറ്റപണികൾ നടത്താത്ത അധികൃതർ  മഴശക്തമാകുമ്പോൾ അടച്ചകുഴികൾ
വീണ്ടും വരുമോയെന്നാണ് യാത്രക്കാരുടെ ചോദ്യം.