കണ്ണൂരിൻ്റെ മലയോരങ്ങളിൽ കാട്ടുപന്നിയെ ഇലക്ട്രിക് കെണിയൊരുക്കിയും വെടിവെച്ചും കൊന്ന് ഇറച്ചിയാക്കി വിൽക്കുന്നത് വ്യാപകം ; കള്ള തോക്കുകൾ വിൽപനയ്ക്കായി മാഫിയ സംഘം

03:17 PM Jun 08, 2025 |



കണ്ണൂർ: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റു പത്താം ക്ളാസ് വിദ്യാർത്ഥി അനന്തു അതിദാരുണമായി മരിച്ച സംഭവം കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളെയും ആശങ്കയിലാക്കുന്നു. ജില്ലയുടെ മലയോര പ്രദേശങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ പിടികൂടുന്നതിനായി ഇലക്ട്രിക്കെണികളും തോട്ടയും ഇവിടങ്ങളിൽ വയ്ക്കുന്നത് പതിവാണ്. കാട്ടാനകളും കടുവകളും മറ്റു മൃഗങ്ങളുമാണ് ഇതിന് ഇരയായി മാറുന്നത്. കേബിൾ കെണിയിൽ കുരുങ്ങി പരുക്കേറ്റപുലി ചത്ത സംഭവവുമുണ്ടായിട്ടുണ്ട്. കാട്ടുപന്നികൾ കൃഷി നാശ മുണ്ടാക്കുമെന്ന കാരണത്താൽ നൂറുകണക്കിന് കള്ളത്തോക്കുകളെയാണ് മലയോരത്ത് മാഫിയ സംഘം ഇറക്കുന്നത്. 

ഇത് കർഷകർക്കിടെയിലും നായാട്ടു സംഘത്തിനുമായി വ്യാപകമായി വിതരണം ചെയ്യുന്നുമുണ്ട്. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുകയോ കറൻഡ് കെണിയിൽ കുടുക്കുകയോ ചെയ്തതതിനു ക്ഷേം ഇവയെ ഇറച്ചിയാക്കി വിൽക്കുകയാണ് ചെയ്യുന്നത്. ഇതിനായി പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഹോട്ടലുകളിലും കാട്ടുപന്നിയുടെ ഇറച്ചി ഭക്ഷ്യ വിഭവങ്ങളാക്കാൻ ലഭിക്കുന്നുണ്ട്. ഒരു കിലോ വിന് 500 രൂപയാണ് വിൽപ്പനക്കാർ ഈടാക്കുന്നത്. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനായി മലയോര പഞ്ചായത്തുകളിൽ  കർമ്മസേന പ്രവർത്തിക്കുന്നുണ്ട്. വനം വകുപ്പിൽ നിന്നും പരിശീലനം ലഭിച്ച ഇവർ ലൈസൻസുള്ള നാടൻ തോക്കു കൊണ്ടു വെടിവെച്ചു കൊന്നതിനു ശേഷം കാട്ടുപന്നികളെ കുഴിച്ചിടുകയാണ് ചെയ്യുന്നത്. 

എന്നാൽ വേട്ടക്കാരാണ് കെണി വെച്ചു പിടികൂടുകയോ വെടിവച്ചിടുകയോ ചെയ്യുന്ന കാട്ടുപന്നികളെ ഇറച്ചിയായി വിൽക്കുന്നത്. ഇതിന് വനം വകുപ്പിൻ്റെയും ചില രാഷ്ട്രീയ പാർട്ടികളുടെയും പഞ്ചായത്ത് അധികൃതരുടെയും പൂർണ പിൻതുണയുണ്ട്. വന്യജീവികളെ ഉൻമൂലനം ചെയ്യരുതെന്ന കേന്ദ്ര വന്യജീവി നിയമത്തിൻ്റെ നഗ്നമായ ലംഘനമാണ് കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ നടക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിൽ നടന്ന രണ്ട് കൊലപാതകങ്ങൾക്ക് കള്ളത്തോക്കു കച്ചവടവുമായി ബന്ധമുണ്ട്. കൈതപ്രത്ത് രാധാകൃഷ്ണനെന്ന ഓട്ടോറിക്ഷ തൊഴിലാളി കൊല്ലപ്പെട്ടത് ഭാര്യയുടെ സ്നേഹിതൻ നാടൻ തോക്കിൽ നിന്നുള്ള വെടിയുതിർത്താണ്. കാഞ്ഞിരക്കൊല്ലിയിൽ ഇരുമ്പ് പണിക്കാരൻ കൊല്ലപ്പെട്ടത് നാടൻ തോക്ക് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തെ തുടർന്നാണ്.