പഴയങ്ങാടി : എട്ടുമാസംപ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നല്‍കിയ പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സിനെതിരെ പ്രതിഷേധം ശക്തമായി. ഡി. വൈ. എഫ്. ഐ , യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ ഖദീജ മെഡിക്കൽ സിലേക്ക് പ്രതിഷേധ മാർട്ടുംധർണ്ണ നടത്തി.
ഉടമയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്മെഡിക്കൽ ഷോപ്പിൻ്റെ നെയിം ബോർഡിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു വികൃതമാക്കി. പഴയങ്ങാടി പൊലിസെത്തിയാണ് സ്ഥിതിശാന്തമാക്കിയത്. പ്രതിഷേധമുണ്ടാകുമെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മെഡിക്കൽ ഷോപ്പ് തുറന്ന് പ്രവർത്തിച്ചിരുന്നില്ല.
എന്നാൽ മെഡിക്കല്‍ ഷോപ്പില്‍ ഡ്രഗ്സ്സ് കണ്‍ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ താക്കോൽ കസ്റ്റഡിയിലെടുത്ത് തുറന്ന് പരിശോധന നടത്തി.വ്യാഴാഴ്ച രാവിലെയാണ് കഴിഞ്ഞദിവസത്തെ പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയത്.പരിശോധന വൈകിട്ട് വരെ നീണ്ടുനിന്നു.
ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ പി.എം.സന്തോഷ്, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഇന്റലിജന്‍സ് ബ്രാഞ്ച് ഇ.എന്‍ ബിജിന്‍ തുടങ്ങിയവരുടെ, നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് അസുഖബാധിതയായ കുട്ടിയെ മെഡിക്കല്‍ ഷാപ്പിന്റെ മുകളിലെ ഡോക്ടര്‍ പരിശോധിക്കുന്നത്.
സിറപ്പിന് പകരം ഡ്രോപ്പ്‌സ് നല്‍കിയതാണ് കുട്ടിയുടെ ആരോഗ്യനില വഷളാക്കിയത്. തുടര്‍ന്ന് ചികിത്സ തേടിയ ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് കൊണ്ടുപോയത്.
മെഡിക്കല്‍ ഷോപ്പ് ഉടമയെ അറിയിച്ചപ്പോഴും സംഭവത്തില്‍ പരാതിയുണ്ടെങ്കില്‍ കേസ് കൊടുക്കാനാണ് പറഞ്ഞത്.
സംഭവത്തില്‍ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം കണ്ണൂര്‍ അസിസ്റ്റന്റ് കണ്‍ട്രോള്‍ റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ബാക്കിയുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുക.