കണ്ണൂർ: വാഹനാപകടത്തിൽ ഒരു കാൽ അറ്റുപോയ ഇൻഷൂറൻസ് ഓട്ടോഡ്രൈവർക്ക് ഇൻഷൂറൻസ് നഷ്ടപരിഹാരം നൽകാതെ അഭിഭാഷകൻ്റെ നേതൃത്വത്തിൽ വഞ്ചിച്ചതായി പരാതി. മയ്യിൽ കയരളത്തെ ജി.കെ വിജയനാണ് (61) കണ്ണൂരിലെ സുഭാഷ് ചന്ദ്രബോസെന്ന അഭിഭാഷകനെതിരെ ഗുരുതര ആരോപണവുമായി രംഗത്തുവന്നത്. കഴിഞ്ഞ 2021 ഡിസംബർ 11 ന് രാവിലെ 10 മണിക്ക് മയ്യിൽ വേളം പാറപ്പുറമെന്ന സ്ഥലത്ത് ട്രിപ്പു പോകുന്ന വേളയിൽ ഒരു നായ കുറുകെ ചാടുകയും ഓട്ടോ മറിഞ്ഞു പരുക്കേൽക്കുകയും ചെയ്തുവെന്ന് വിജയൻ പറഞ്ഞു.
ദീർഘകാലം കണ്ണൂർ എ.കെ.ജി , ഫാദർമുള്ളേഴ്സ്, ഹെഗ്ഡേ എന്നിവടങ്ങളിൽ ചികിത്സിച്ചതിനു ശേഷമാണ് മുറിഞ്ഞ കാൽഒരു വിധം നേരെയായത്. എന്നാൽ ഇൻഷൂറൻസ് കമ്പിനിക്കെതിരെ കേസ് കൊടുക്കാൻ വക്കീലിനെ സമീപിച്ച തന്നെ പ്രതിയാക്കി വക്കീൽ കേസ് കൊടുക്കുകയായിരുന്നു. ചന്ദ്രൻ, ശശി എന്നിവരെ ഓട്ടോയാത്രക്കാരെന്ന വ്യാജേനെ വ്യാജ സാക്ഷികളാക്കി കള്ളമൊഴി നൽകുകയും ഈ കേസിൽ പ്രതിയായി ചിത്രീകരിക്കപ്പെട്ട തനിക്ക് കോടതിയിൽ 28 , 000 രൂപ അടയ്ക്കേണ്ടി വന്നുവെന്നും വിജയൻ വ്യക്തമാക്കി.താൻ ഓടിച്ച ഓട്ടോറിക്ഷയിൽ മയ്യിൽ ടൗണിൽ നിന്നും കേക്ക് വാങ്ങി വന്ന ഒരു വിദ്യാർത്ഥിയാണ് സഞ്ചരിച്ചത്.
താനാണ് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചതെന്ന് മൊഴി നൽകാൻ വിദ്യാർത്ഥി തയ്യാറാണ്. എന്നാൽ കേസ് വളച്ചൊടിച്ചു കൊണ്ടു തന്നെ പ്രതിയാക്കി ഇൻഷൂറൻസ് തുക തട്ടാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും വിജയൻ പറഞ്ഞു. അടുത്ത കാലത്ത് ഭാര്യയുടെ മരണത്തിന് ശേഷം താൻ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ദയനീയമായ സാഹചര്യത്തിലുടെയാണ് ജീവിതം കടന്നുപോകുന്നതെന്നും മുൻപോട്ടു പോകാൻ വഴിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.തനിക്ക് നീതിക്കായി മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുമെന്നും തൻ്റെ അനുഭവം മറ്റാർക്കും ഇല്ലാതിരിക്കാനാണ് പോരാട്ടം നടത്തുന്നതെന്നും വിജയൻ പറഞ്ഞു. ഓട്ടോറിക്ഷയ്ക്ക് അടിയിലായിപ്പോയി അറ്റുപോയ കാൽ തുന്നിയെടുക്കാനും പ്രവർത്തന ശേഷി കൈവരിക്കാനും ലക്ഷങ്ങൾ ചികിത്സയ്ക്കായി ചെലവഴിച്ച താനി പ്പോൾ കേസിലെ പ്രതിയാണെന്നും വിജയൻ പറഞ്ഞു.