തലശേരി : പരുക്കേറ്റ രണ്ട് മയിലുകൾക്ക് ചികിത്സ നൽകി രക്ഷപ്പെടുത്തി. തലശേരി മട്ടാമ്പ്രം പള്ളി, രണ്ടാം ഗേറ്റ് എന്നിവടങ്ങളിൽ നിന്നാണ് രണ്ട് മയിലുകളെ കിട്ടിയത്. അന്ന് ഇവയ്ക്ക് ഈ ആരോഗ്യം ഉണ്ടായിരുന്നില്ല.പരിക്ക് പറ്റിയാണ് ജനവാസ മേഖലയിൽ എത്തിയത്.ആൺ മയിലിന്റെ രണ്ട് കാലുകൾക്കും പെൺ മയിലിന്റെ ഇടത്ത് വശത്തെ ചിറകിനും കാലിനുമായിരുന്നു പരുക്കേറ്റത്.
മാർക്ക് എന്ന സന്നദ്ധ സംഘടനയുടെ റെസ്ക്യുവറായ ബിജിലേഷ് കോടിയേരി മയിലുകൾക്ക് ഒന്നര വർഷത്തോളം പരിചരണ നൽകി. വനം വകുപ്പിന്റെ അനുമതിയോടെയായിരുന്നു പരിചരണം. പന്ന്യന്നൂർ വെറ്റിനറി ആശുപത്രിയിലെ സർജൻ ഡോ. പി.ദിവ്യയുടെ നേതൃത്വത്തിൽ മയിലുകൾക്ക് ചികിത്സ നൽകി. പൂർണ ആരോഗ്യം വീണ്ടെടുത്തതോടെ മയിലുകളെ കാടിന്റെ വിശാലതയിലേക്ക് തുറന്ന് വിട്ടു.. കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നേരോത്തിന്റെ സാന്നിധ്യത്തിലായിരുന്നു ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചത്.