പയ്യന്നൂർ :ചാൾസൺ സ്വിമ്മിങ്ങ് അക്കാദമി സംഘടിപ്പിച്ച് വരുന്ന പുഴ ശുചീകരണയജ്ഞം മൂന്നാം ഘട്ടം കവ്വായി കായലിൽ നടന്നു. 19 ന് രാവിലെ ആറു മണിക്ക് രാമന്തളി തെക്കും ബാട് ബോട്ട് ജെട്ടിയിൽ രാമന്തളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ കെ.പി ദിനേശൻ ഫ്ലാഗ് ഓഫ് ചെയ്തു. രാമന്തളി, വലിയപറമ്പ പഞ്ചായത്ത് കായൽ തീരങ്ങളിലൂടെ 10 കയാക്ക് കളിലും, രണ്ട് നാടൻ വള്ളങ്ങളിലുമായി നടത്തിയ ശുചീകരണത്തിൽ 11 ചാക്കു പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് പയ്യന്നൂർ മുനിസിപ്പാലിറ്റിയിലെ ടൂറിസം കേന്ദ്രമായ കവ്വായി ബോട്ട് ടെർമിനലിൽ അവസാനിച്ചു. സമാപന പരിപാടി പയ്യന്നൂർ മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ വി ബാലൻ ഉദ്ഘാടനം ചെയ്ത് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പുഴ ശുചീകരണ യജ്ഞത്തിന് നേതൃത്വം നൽകിയ ഡോ: ചാൾസൺ ഏഴിമലയിൽ നിന്ന് ഏറ്റുവാങ്ങി.
ഏപ്രിൽ ആറിന്പെരുമ്പ പുഴ മുതൽ ചുട്ടാട്അഴിമുഖം വരെ നടത്തിയ ശുചീകണത്തിന് ശേഷം ഏപ്രിൽ 12 ന് നാല് കിലോമീറ്റർസുൽത്താൻ കനാലും, പഴയങ്ങാടി പുഴയിലെയും ശുചീകരണത്തിന് ശേഷമാണ് കവ്വായി കായൽ ശുചീകരണം നടത്തിയത്. കേരളത്തിൽ ഏറെ വൃത്തിയായി പൊതു സമൂഹം സംരക്ഷിക്കുന്ന കവ്വായി കായലിൻ്റെ സംരക്ഷണത്തിലെ ചെറിയ കുറവുകൾ നികത്തി ഇന്ത്യയിലെ ഏറ്റവും മികച്ച ജലാശയമായി കവ്വായി കായലിനെ മാറ്റുക എന്നതും, കായലിൻ്റെ ശുചിത്വവും, സൗന്ദര്യവും ആസ്വദിക്കാൻ ടൂറിസ്റ്റുകളെ ആകർഷിക്കാൻ പറ്റുക എന്ന ദൗത്യവും പ്രദേശവാസികൾ കൂടുതൽ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കണമെന്നും ശുചീകരണത്തിന് നേതൃത്വം നൽകിയ ഡോ: ചാൾസൺ ഏഴിമല പറഞ്ഞു. അക്കാദമി സെക്രട്ടറി ജാക്സൺ ഏഴിമല സ്വാഗതം പറഞ്ഞു ജോൺസൺ പീറ്റർ അദ്ധ്യക്ഷത വഹിച്ചു.
ദേശീയ കയാക്കിങ് താരം സ്വാലിഹ റഫീഖ്, റഫീഖ് ഏണ്ടിയിൽ, മാധ്യമപ്രവർത്തകൻ റഫീഖ് കലാം എന്നിവർ സംസാരിച്ചു. ഏപ്രിൽ 27 ന് പുഴ ശുചീകരണ യജ്ഞത്തിൻ്റെ സമാപന പരിപാടി കവ്വായി പാലത്തിന് സമീപത്ത് നിന്നാരംഭിച്ച് ചരിത്ര പ്രാധാന്യമുളള ഉളിയത്ത് കടവിൽ സമാപിക്കും. സമാപന പരിപാടി പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിയ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത സന്നദ്ധഭടന്മാരെ ആദരിക്കും.