നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയമത്സരം വ്യക്തിഗതമല്ല: സണ്ണി ജോസഫ് എംഎല്‍എ

08:33 PM Jun 01, 2025 |


കണ്ണൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മത്സരം രാഷ്ട്രീയമാണ് വ്യക്തിഗതമല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമസഭയ്ക്ക് അകത്തും പുറത്തും ജനപക്ഷത്ത് നിന്ന് കൊണ്ട് പിണറായി സര്‍ക്കാരിന്റെ ദുഷ്‌ചെയ്തികള്‍ യുഡിഎഫ് തുറന്നുകാട്ടിയിട്ടുണ്ട്.

 തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും ഉപതിരഞ്ഞെടുപ്പുകളില്‍  ജനവികാരം എവിടെ നില്‍ക്കുന്നുവെന്ന് നാം കണ്ടതാണ്. ചേലക്കരയിലും എൽഡിഎഫിന്റെ ജനപിന്തുണ ഗണ്യമായി കുറയുകയാണ് ചെയ്തത്. ലോക്‌സഭാ,അസംബ്ലി, തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് മേല്‍ക്കൈ നേടാന്‍ സാധിച്ചത്. അത് നിലമ്പൂരിലും ആവര്‍ത്തിക്കും. യുഡിഎഫിന്റെ ആത്മവിശ്വാസം വലുതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. 

പി.വി അന്‍വര്‍ മത്സരിക്കാന്‍ സാധ്യതയില്ല. ആദ്യം മത്സരിക്കില്ലെന്നും പിന്നീട് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോടെ അന്‍വറിന്റെ നിലപാടിലെ ചാഞ്ചാട്ടം വ്യക്തമാണ്. എല്‍ഡിഎഫ് ഭരണത്തിനെതിരായ ജനവികാരത്തെ ഏകോപിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ആ ശ്രമത്തില്‍ ജനം യുഡിഎഫിനൊപ്പം നില്‍ക്കും. വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിക്കും. 
പി.വി അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സന്ദര്‍ശിച്ചത് കോണ്‍ഗ്രസിന്റെയോ യുഡിഎഫിന്റെയോ നിര്‍ദ്ദേശ പ്രകാരമല്ല. അതൊരു സൗഹൃദ കൂടിക്കാഴ്ച മാത്രമായിരിന്നെന്ന് കരുതുന്നു. 

പിണറായിക്കെതിരായ പോരാട്ടത്തില്‍ ശക്തമായ ജനകീയ ഐക്യം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ആ തലത്തിലുള്ള പ്രതിഫലനമായിരിക്കാം സന്ദര്‍ശനം. രാഹുല്‍ മാങ്കൂട്ടത്തിലുമായി താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.  അന്‍വറിനെ യുഡിഎഫുമായി സഹകരിക്കുമോയെന്ന  ത് ആലോചിച്ച് ചെയ്യണ്ടകാര്യമാണെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. പായസത്തിന് മധുരം എത്ര കൂടിയാലും അധികമാകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഉപതിരഞ്ഞെടുപ്പില്‍ വിജയത്തെ സംബന്ധിച്ച് ഒരു തരത്തിലുമുള്ള ആശങ്കയും കോണ്‍ഗ്രസിനും യുഡിഎഫിനുമില്ല. പിണറായി സര്‍ക്കാരിന് എതിരായ പോരാട്ടത്തില്‍ എത്രയാളുകള്‍ കൂടെ നില്‍ക്കുന്നോ അത്രയും നല്ലതെന്നും സണ്ണി ജോസഫ് പറഞ്ഞു.  അന്‍വറിനെ യുഡിഎഫ് കൂടെക്കൂട്ടാതിരുന്നതല്ല, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായി അന്‍വര്‍ നടത്തിയ ചില തെറ്റായ പരാമര്‍ശങ്ങള്‍ ഞങ്ങള്‍ക്ക്സ്വീകാര്യമായിരുന്നില്ല. അത് ഞങ്ങള്‍ നേരിട്ടും പരസ്യമായും പറയുക മാത്രമാണ് ചെയ്തത്. സംഭവങ്ങളുടെ പുരോഗതിയെ ആശ്രയിച്ചാണ് രാഷ്ട്രീയം. ഒരുവാതിലും എക്കാലവും അടയില്ല. നിലമ്പൂരില്‍ അമ്പത് ശതമാനം വോട്ട് യുഡിഎഫ് നേടുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ ജനവിധിയായിരിക്കും. സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആയിരിക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമില്ല. ഒരു തവണ തൃപ്പൂണിത്തറയില്‍ ജനം തള്ളിയ വ്യക്തിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെന്നും നിലമ്പൂരില്‍ യുഡിഎഫ് പൂര്‍ണ്ണ സജ്ജമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.