കണ്ണൂർ : വടക്കൻ കേരളത്തിലെശാക്തേയ കാവുകളിൽ പ്രസിദ്ധമായ മാടായിക്കാവിലെ കലശമഹോൽസവം എന്നറിയ്യപ്പെടുന്ന പെരുങ്കളിയാട്ടത്തിൻ്റെ ഭാഗമായി ജനസഹസ്രങ്ങളെ സാക്ഷിയാക്കി ഭക്തിയുടെ പരകോടിയിൽ മാടായിക്കാവിലമ്മയുടെ തിരുമുടി നിവർന്നു.
മഴമേഘങ്ങൾ മാറി നിന്ന അന്തരീക്ഷത്തിൽ വെള്ളിയാഴ്ച്ച രാവിലെ ഒൻപതു മണിയോടെ കലശത്തിന് തുടക്കം കുറിച്ചു കൊണ്ട് മൊത കലശം സമർപ്പിച്ചു. വൈകുന്നേരം അഞ്ചു മണിക്ക് പത്മശാലിയവിഭാഗക്കാരുടെ മീൻഅമൃത് വരവും നടന്നു തുടർന്ന് വെങ്ങരക്കാടൻ തറവാട് കൊള്ള്യൻ വളപ്പ് തറവാട്, കുത്തി മംഗലം കൊട്ടാരം തറവാട് എന്നിവിടങ്ങളിൽ നിന്ന് കവുങ്ങിൻ പൂക്കുലകളാലും ചെക്കി പൂക്കളാലും തുളസി കതിരുകളാലും അലങ്കരിച്ച ഏഴു നില തട്ട് ക്ഷേത്രത്തിന്റെ വടക്കെ നടയിൽ' എത്തിചേർന്നു.
ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് ശേഷം ഭക്തിനിർഭരമായ തട്ടു പറിക്കൽ ചടങ്ങ് നടന്നു. തുടർന്ന് മാടായിക്കാവിലമ്മയുടെ തിരുമുടി നിവരുന്നതിനോടൊപ്പംക്ഷേത്രപാലകൻ, വേട്ടുവ ചേകവൻ, ചുഴലിഭഗവതി,സോമേശ്വരി, കാളരാത്രി തെയ്യങ്ങളുടെ പുറപ്പാടും നടന്നു. നാടിൻ്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് ചടങ്ങിന് എത്തിചേർന്നത്. ദൈവക്കോലങ്ങളിൽ നിന്ന് പ്രധാന പൂവും പ്രസാദവും സ്വീകരിച്ച്, കലശ ആട്ടിൻ്റെ പൂവും കതിരുമായാണ് ഭക്തർ വീടുകളിലേക്ക് മടങ്ങിയത്