+

വാഹനങ്ങൾ പോകുമ്പോൾ കുലുങ്ങുന്നു:ഇരിക്കൂറിൽ അടിയന്തിരമായിപുതിയ പാലം അനുവദിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി

കാലപ്പഴക്കം കൊണ്ട് തകർന്നു കൊണ്ടിരിക്കുന്ന പാലത്തിന് പകരം ഇരിക്കൂറിൽ പുതിയ പാലം അനുവദിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.ഇരിക്കൂർ-കൂടാളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൻറെ ഉപരിതലം പലസ്ഥലങ്ങളിലും തകർന്ന നിലയിലാണ്.

ഇരിക്കൂർ: കാലപ്പഴക്കം കൊണ്ട് തകർന്നു കൊണ്ടിരിക്കുന്ന പാലത്തിന് പകരം ഇരിക്കൂറിൽ പുതിയ പാലം അനുവദിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.ഇരിക്കൂർ-കൂടാളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൻറെ ഉപരിതലം പലസ്ഥലങ്ങളിലും തകർന്ന നിലയിലാണ്. സ്പാനുകൾക്കിടയിലെ ടാറിംഗ് തകർന്ന് വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കൈവരികൾ ഉൾപ്പെടെ പല ഭാഗങ്ങളിലെയും കോൺക്രീറ്റുകൾ തകർന്ന് കമ്പികൾ പുറത്തായി. ഭാരമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന് വിറയൽ അനുഭവപ്പെടുന്നുണ്ട്.

കണ്ണൂർ, മട്ടന്നൂർ, തലശേരി, ചാലോട്, ഇരിട്ടി, ശ്രീകണ്ഠപുരം ഭാഗങ്ങളിലേക്കുള്ള ബസുകളും വാഹനങ്ങളും ദിവസവും ഇതുവഴി പോകുന്നുണ്ട്. പയ്യാവൂർ, ഏരുവേശി, ശ്രീകണ്ഠപുരം, ചെങ്ങളായി ഉൾപ്പെടെ മലയോര മേഖലയിലുള്ളവർ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകാനും ഇരിക്കൂർ പാലത്തെയാണ് ആശ്രയിക്കുന്നത്.കഴിഞ്ഞ ബജറ്റിലും പാലം നിർമ്മാണത്തിനായി ടോക്കൺ മാത്രമാണ് അനുവദിച്ചത്. അപകടാവസ്ഥയിലുള്ള പാലത്തോടുള്ള സർക്കാർ അവഗണന മാറ്റണമെന്ന് പഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു.
കൂടാളി പഞ്ചായത്തിൻറെ അതിർത്തിയിലാണ് പാലം സ്ഥിതിചെയ്യുന്നത്.

മലയോര മേഖലയുടെ പ്രധാന പ്രവേശന കവാടമായ ഇരിക്കൂർ പാലം ബജറ്റിൽ ഉൾപ്പെടുത്താൻ എംഎൽഎ സജി ജോസഫ് നിർദേശം നൽകിയിരുന്നെങ്കിലും പരിഗണിച്ചില്ല. നേരത്തെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പുതിയ പദ്ധതി എടുക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.കേന്ദ്ര സർക്കാരിൻറെ സഹായത്തോടെയുള്ള സേതുബന്ധൻ പദ്ധതിയിലോ മറ്റേതെങ്കിലും പദ്ധതിയിലോ ഉൾപ്പെടുത്തി പുതിയ പാലം നിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് ഭാരവാഹികൾ ആവശ്യപ്പെട്ടു.

facebook twitter