അഭ്യസ്ത വിദ്യരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാക്കുക മാത്രമല്ല തൊഴിൽ നേടാൻ അവരെ പ്രാപ്തരാക്കുക എന്നതും സർക്കാരിന്റെ ലക്ഷ്യമാണെന്ന് പുരാവസ്തു, പുരാരേഖ, മ്യൂസിയം, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.
കണ്ണൂർ ഗവ. എഞ്ചിനിയറിംങ് കോളജിൽ ജൂൺ 21ന് നടത്തുന്ന വിജ്ഞാനകേരളം മെഗാ ജോബ് ഫെയർ സംബന്ധിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ ചുരുങ്ങിയത് 5000 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. പതിനായിരം ഉദ്യോഗാർഥികളെ വരെ പങ്കെടുപ്പിക്കാൻ സൗകര്യമൊരുക്കും.
ജർമ്മനിയിലേക്ക് 1050 നേഴ്‌സുമാരുടെ ഒഴിവിലേക്കും മേളയിൽ റിക്രൂട്ട്‌മെന്റ് നടക്കും. യുവാക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു. തദ്ദേശീയമായി വരുമാനം കണ്ടെത്താൻ സഹായിക്കാനാണ് വിജ്ഞാനകേരളം ക്യാമ്പയിൻ കൊണ്ട് ലക്ഷ്യമിടുന്നത്. യുവാക്കൾ അവരുടെ കർമ്മശേഷി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
സംസ്്ഥാനത്ത് തൊഴിലവസരങ്ങൾ നിലവിലുള്ളപ്പോൾ യുവാക്കൾ പുറംനാടുകളിൽ സമാനജോലിയിൽ പ്രവേശിക്കുന്ന അവസ്ഥയുണ്ടെന്ന് കെ.വി സുമേഷ് എം എൽ എ പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾക്ക് മാറ്റം കൊണ്ടുവരാനാണ് സർക്കാർ വിജ്ഞാനകേരളം ജനകീയ തൊഴിൽ ക്യാമ്പയിന് രൂപം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസ് ചേംബറിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, വിജ്ഞാനകേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം സുർജിത് എന്നിവരും പങ്കെടുത്തു.