കണ്ണൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് വെള്ളിയാഴ്ച്ച വൻ ഭക്തജന തിരക്ക്. പുലർച്ചെ ആരംഭിച്ച തിരക്ക് ഉച്ച കഴിഞ്ഞാണ് അൽപ്പം ശമനമായത്. ദർശനത്തിനുള്ള ക്യൂ കിഴക്കേ നടയിൽ മന്നംചേരി പാലം വരെയും പടിഞ്ഞാറെ നടയിലെ ക്യൂ നടുക്കുനി പാലവരെയും നീണ്ടു. തിരുവഞ്ചറയിലും ഉൾപ്പെടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
കനത്ത മഴയെ പോലും അവഗണിച്ചാണ് ഭക്തർ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തിയത്. കേരളത്തിന് പുറമെ കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളും അക്കരെ സന്നിധിയിൽ എത്തി തുടങ്ങിയതോടെ ഭക്തജന തിരക്ക് എല്ലാ ദിവസവും വർധിക്കുകയാണ്. വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന ഞായറാഴ്ച നടക്കും.
ഉഷ പൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ നടക്കുക തിരുവോണ ആരാധന ദിവസം മുതൽ ശീവേലിക്ക് വിശേഷവാദ്യങ്ങൾ ആരംഭിക്കും. ആനകൾക്ക് സ്വർണ്ണവും (ശ്രീപാർവ്വതി) വെളളിയും(ശ്രീപരമേശ്വരൻ) കൊണ്ടലങ്കരിച്ച് നെറ്റിപ്പട്ടവും മറ്റെലങ്കാരങ്ങളും ഉണ്ടാവുകയും ചെയ്യും. ആരാധന ദിവസങ്ങളിൽ ഭണ്ഡാരങ്ങൾ(സ്വർണ്ണക്കുടം, വെള്ളിക്കുടം, വൈളിവിളക്ക് വെളിക്കിടാരം വെളളിത്തട്ട് തുടങ്ങിയ വിശിഷ്ട പൂജാപാത്രങ്ങൾ മാത്രം) ശിവേലിക്ക് അകമ്പടിയായി ആരംഭിക്കുന്നു തിരുവോണം ആരാധന മുതലാണ് പഞ്ചവാദ്യങ്ങൾക്ക് തുടക്കമാവുക പൊന്നിൻ ശീവേലിയാണ് നടക്കുക .
പഞ്ചഗവ്യവും കോവിലകത്തുനിന്ന് കൊണ്ടുവന്ന വസ്തുക്കളും ഉപയോഗിച്ച് കളഭം തയ്യാറാക്കി അഭിഷേകം ചെയ്യും . ഈ ദിവസം മുതലാണ് മത്തവിലാസം കൂത്ത് പൂർണരൂപത്തിൽ ആരംഭിക്കുന്നത് .