പാനൂർ : പാനൂർ മേഖലയിലെ സർക്കാർ - എയ്ഡഡ് സ്കൂളിലെ ശൗചാലയങ്ങൾ വ്യത്തിഹീനമെന്ന് രക്ഷിതാക്കളുടെ പരാതി. ഈ കാര്യം അദ്ധ്യാപക രക്ഷാകർതൃ യോഗങ്ങളിൽ പരാതിപ്പെട്ടിട്ടും സ്കൂൾ അധികൃതർ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.സ്കൂൾ തുറക്കും മുൻപെസമയ ബന്ധിതമായി വൃത്തിയാക്കാതെ പകർച്ചവ്യാധികൾ പടർന്ന് പിടിക്കാൻ സാധ്യതയുള്ള വിധം വൃത്തിഹീനവുമാണ് വിവിധ സ്കൂളുകളിലെ ശൗചാലയങ്ങൾ.
ശുചിമുറികളുടെ ശോച്യാവസ്ഥയ്ക്ക് സർക്കാർ - എയ്ഡഡ് മേഖല എന്ന വേർതിരിവൊന്നുമില്ലെന്നാണ് രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
സ്കൂൾ തുറന്നെങ്കിലും പി.ടി.എ യോഗങ്ങൾ ചേരാത്തതും പ്രധാന അധ്യാപകർ ശുചിമുറികൾ പരിശോധിക്കാത്തതും ഇതിന് ഒരു കാരണമാണ്. പഴകി പൊട്ടിയ ടൈൽസുകൾ, ടാപ്പുകൾ, അടിഭാഗം പൊട്ടിയ ബക്കറ്റുകൾ, മഗുകൾ ഇവയൊക്കെയാണ് മിക്ക ശുചിമുറികളിലെയും കാഴ്ച വസ്തുക്കൾ. കൃത്യമായി വെള്ളം ലഭിക്കാത്തതും ശുചിമുറികൾ വൃത്തിഹീനമാകാൻ കാരണമാകുന്നുണ്ട്.
കൗമാര കാല പെൺകുട്ടികൾ വൃത്തിഹീനമായ മൂത്രപ്പുരകൾ ഉപയോഗിച്ചാൽ മൂത്രാശയ രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.
ആരോഗ്യ വകുപ്പ് അധികൃതർ വിദ്യാലയങ്ങളിലെ ശുചിമുറികൾ പരിശോധിച്ചാൽ കേരളത്തിലെ കുട്ടികളിൽ പകർച്ചവ്യാധികൾ എവിടെ നിന്ന് പിടികൂടുന്നുവെന്ന് വ്യക്തമാവുമെന്ന് രക്ഷിതാക്കൾ പറഞ്ഞു.വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.