കണ്ണൂർ : വൈശാഖ മഹോത്സവത്തോട് അനുബന്ധിച്ച് കൊട്ടിയൂർ അക്കരെ സന്നിധിയിൽ ഭക്തജനപ്രവാഹം. ശനിയാഴ്ച്ച പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് അക്കരെ സന്നിധിയിൽ അനുഭവപ്പെടുന്നത്. പ്രകൃതിയുടെ ഉത്സവമായി കരുതുന്ന വൈശാഖോത്സവത്തിൽ ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴയെ പോലും അനുഗ്രഹമായി കരുതിയാണ് ഭക്തർ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തുന്നത്.
ചെറു വാഹനങ്ങൾ കൂടാതെ ടൂറിസ്റ്റ് ബസ്സുകളിലടക്കം കേരളത്തിന് പുറമെ കർണ്ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളും വൈശാഖോത്സവത്തിൽ എത്തിച്ചേരാൻ തുടങ്ങിയതും ഭക്തജന തിരക്ക് വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.
അതെ സമയം, വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന ഞായറാഴ്ച നടക്കും. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ നടക്കുക. കോട്ടയം കിഴക്കേ കോവിലകം വകയാണ് ഈ വിശേഷാൽ ആരാധന നടത്തുന്നത്. മഹാദേവന്റെ വിരഹതാപത്തെ ശമിപ്പിക്കുന്നതിനായാണ് വിശേഷാൽ ആരാധനകൾ ചെയ്യുന്നതെന്നാണ് വിശ്വാസം.