കണ്ണൂർ : കൊട്ടിയൂർ ഉത്സവത്തിനെത്തിയ രണ്ടു തീർത്ഥാടകരായ യുവാക്കളെ ബാവലിപ്പുഴയിൽ കാണാതായി. ഭാര്യക്കൊപ്പം ഉത്സവത്തിന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിഷാദിനെ യും കാഞ്ഞങ്ങാട് സ്വദേശി അഭിജിത്തിനെയുമാണ് കാണാതായത്. ഇരുവരും പുഴയിൽ അകപ്പെട്ടതായാണ് സംശയം.
വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വിശ്വാസികളാണ് ദിനം പ്രതി കൊട്ടിയൂരിലേക്ക് എത്തുന്നത്. ദർശനത്തിനെത്തി ബാവലിപ്പുഴയിൽ കുളിക്കാനിറങ്ങിയ കാഞ്ഞങ്ങാട് സ്വദേശിയായ അഭിജിത്തിനെയാണ് ആദ്യം കാണാതായത്. കൂട്ടുകാരോടൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയപ്പോൾ പുഴയിൽ കുളിച്ച് കയറുന്നതിനിടെ മലവെള്ളപാച്ചിലിൽ ഒഴുകിപ്പോയെന്നാണ് സംശയം.
ഉത്സവത്തിന് എത്തുന്ന ഭക്തർ കുളിച്ച് ഈറനോടെയാവണം ക്ഷേത്രത്തിലെത്താൻ.
ഇത്തരത്തിൽ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ക്ഷേത്രത്തിന് സമീപമായി തന്നെ ഭക്തർക്ക് കുളിക്കാനായി ഒരു ചിറ കെട്ടിയിരുന്നു. ആ ചിറ ഞായറാഴ്ച്ചയാണ് തകർന്നത്. ഇതോടെ പുഴയിലേക്ക് വലിയ രീതിയിൽ കുത്തൊഴുക്ക് രൂപപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുഴയിലേക്ക് ഒഴുക്ക് കൂടിയത്. സംഭവത്തിൽ കേളകം പൊലീസ് കേസെടുത്തിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിവരികയാണ്.