വെള്ളക്കെട്ടിൽ മുങ്ങി തലശേരി നഗരം: തീരാശാപം പേറി വാഹനയാത്രക്കാർ

12:00 PM Jun 17, 2025 | AVANI MV


തലശേരി: തലശേരി നഗരത്തിൻ്റെ തീരാശാപമായി വെള്ളക്കെട്ട്' മുട്ടോളം വെള്ളത്തിൽ മുങ്ങി വാഹനയാത്രക്കാരും കാൽ നടയാത്രക്കാരും തീരാ ദുരിതമനുഭവിക്കുന്നു. തിങ്കളാഴ്ച്ച രാവിലെ മുതൽ പെയ്ത കനത്ത മഴയിൽനാരങ്ങാപ്പുറം ബ്രദേഴ്സ് ലൈൻ, പുതിയ ബസ് സ്റ്റാൻഡ് പരിസരം, ജൂബിലി റോഡ്, എംഎം റോഡ്, ഗുഡ്സ് ഷെഡ് റോഡിലെ റെയില്‍വേ സ്റ്റേഷൻ പരിസരം, കുയ്യാലി, ജൂബിലി റോഡ്, മഞ്ഞോടി കണ്ണിച്ചിറ പുതിയ റോഡ്, ടിസി മുക്ക്, മഞ്ഞോടി, താഴെ വയല്‍ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. 

ഇവിടെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിലേക്കുളള വഴിയിലെ വെളളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുകയാണ്. നാരങ്ങാപ്പുറത്ത് ഉണ്ടാകുന്ന വെള്ളക്കെട്ട് വ്യാപാര സ്ഥാപനങ്ങള്‍ക്ക് കനത്ത നഷ്ടമാണ് സൃഷ്ടിക്കുന്നത്. 

ബ്രദേഴ്സ് ലൈൻ മുതല്‍ പുതിയ ബസ് സ്റ്റാൻഡ് ലാവണ്യ കോംപ്ലക്സ് വരെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറുന്നത് പതിവാണ്. ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാരും കടുത്ത പ്രയാസമാണ് മഴക്കാലങ്ങളില്‍ അനുഭവിക്കുന്നത്.
ചിറക്കര എസ്എസ് റോഡ്, മഞ്ഞോടി, കുട്ടിമാക്കൂല്‍ റോഡ്, പുല്ലമ്പില്‍ റോഡ്, കുയ്യാലി, ഇല്ലത്തുതാഴെ, കൊളശേരി, വയലളം, കണ്ണിച്ചിറ റോഡ്, ടെമ്പിള്‍ ഗേറ്റ് റോഡ്, ജഗന്നാഥ ക്ഷേത്രം റോഡ്, കണിയേരി വയല്‍ റോഡ്, ദത്തത്രയ മഠം റോഡ്, കൊമ്മല്‍ വയല്‍ റോഡ്, താഴെവയല്‍ റോഡ്, വാടിക്കല്‍ റോഡ് എന്നീ പ്രദേശങ്ങളിലും മഴ കനക്കുമ്പോള്‍ വെള്ളക്കെട്ട് രൂക്ഷമാണ്.