സ്കൂളിൽ നിന്ന് വന്നാൽ അനിഹ ടീച്ചറാണ്; മുതിർന്നവരെയും പഠിപ്പിക്കും

04:17 PM Jun 18, 2025 | AVANI MV

മട്ടന്നൂർ: എടയന്നൂർ ഗവ.വി.എച്ച് എസ് സ്കൂൾ വൈകുന്നേരം വിട്ടാൽ  അനിഹ പ്രകാശിനെ കാത്തിരിക്കുകയാവുംവീട്ടിൽ അച്ഛാച്ഛൻ ചേരിക്കൽ ബാലൻ.വീട്ടിലെത്തിയാൽ അനിഹ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ടീച്ചറാണ്.എട്ടാം ക്ലാസിൽ പഠിക്കുന്ന അനിഹ അന്നന്ന് പഠിച്ച പാഠങ്ങൾ അച്ഛാച്ഛനെയും അമ്മുമ്മയെയും പിടിച്ചിരുത്തി പഠിപ്പിക്കും.ഗണിതവും, ശാസ്ത്രവും, സമൂഹ്യ ശാസ്ത്രവും, ഭാഷകളും മറ്റും കൊച്ചു കുട്ടികളെപ്പോലെ അവർ കേട്ടിരിക്കും.

കൗതുകത്തോടെ ചോദ്യങ്ങൾ ചോദിക്കും. വിദഗ്ധയായ ടീച്ചറെപ്പോലെ അനിഹ മറുപടി പറയും. ഒരു ദിവസം ദൂരെ മാറി നിന്ന് രംഗം വീക്ഷിച്ച മാമൻ ബാബുവിനെ പിടിച്ചിരുത്തി വർഗവും വർഗ മൂലവും പഠിപ്പിച്ചിരുന്നു. പഠിക്കുന്ന കാലത്ത് ഗണിതത്തിൽ പിറകിലായിരുന്ന ബാബു അതോടെ ഗണിത തല്പരനായി മാറി.

   അനിഹ മട്ടന്നൂർ ഗവ. യു.പി.സ്കൂളിൽ പഠിക്കുന്ന സമയത്ത് അധ്യാപക ദിനത്തിൽ അധ്യാപികയായി പ്രതീകവൽക്കരിച്ചതാണ് തുടക്കം.അധ്യാപകരുടെ  പിന്തുണയും പ്രോത്സാഹനമായി. ആദ്യം കുട്ടിയുടെ തമാശയായി തോന്നിയെങ്കിലും, പിന്നിട് ഇത് കുട്ടിയുടെ പഠനത്തിൽ കൂടുതൽ മികവുണ്ടാക്കുന്നു ണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു. സമഗ്ര ശിക്ഷ കേരള കണ്ണൂർ സൗത്ത് ബി.ആർ.സി യിലെ മുഴപ്പിലങ്ങാട് പഞ്ചായത്ത് കോർഡിനേറ്റർ കെ. രേഷ്മയുടെയും കെ സി പ്രകാശന്റെയും മകളാണ് കീഴല്ലൂർ എളമ്പാറയിലെ നിലാവ് എന്ന വീട്ടിൽ താമസിക്കുന്ന അനിഹ പ്രകാശ്. പത്താംക്ലാസ് വിദ്യാർത്ഥിയായ അഹൽനന്ദ് പ്രകാശ് സഹോദരനാണ്.