+

അമ്പലക്കണ്ടി പാലം ഇപ്പോഴും പാതിവഴിയിൽ തന്നെ ; വാഗ്ദാനങ്ങളും പാഴായി

ജില്ലാ പഞ്ചായത്ത് 2018ൽ 45 ലക്ഷം രൂപ ചെലവിൽ നിർമാണം ആരംഭിച്ച ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടിയിൽ നിന്ന് ആറളം ഫാമിലേക്കുള്ള കോൺക്രീറ്റ് പാലം നിർമ്മാണം എങ്ങുമെത്താതെ അനിശ്ചിതത്വത്തിൽ തന്നെ.

ഇരിട്ടി: ജില്ലാ പഞ്ചായത്ത് 2018ൽ 45 ലക്ഷം രൂപ ചെലവിൽ നിർമാണം ആരംഭിച്ച ആറളം പഞ്ചായത്തിലെ അമ്പലക്കണ്ടിയിൽ നിന്ന് ആറളം ഫാമിലേക്കുള്ള കോൺക്രീറ്റ് പാലം നിർമ്മാണം എങ്ങുമെത്താതെ അനിശ്ചിതത്വത്തിൽ തന്നെ. ഇതോടെ പാലത്തെ ആശ്രയിച്ചു കഴിയുന്ന നാട്ടുകാർ ദുരിതം ഇരട്ടിയായി. ഇവിടെ ഒരു തൂക്കുപാലമായിരുന്നു ആദ്യം ഉണ്ടായിരുന്നത്.

ആറളം ഫാം തൊഴിലാളികളും പ്രദേശത്തെ ക്ഷീരകർഷകരും ഉപയോഗിച്ചിരുന്ന തൂക്കുപാലം നിരവധി തവണ അപകടത്തിൽപെട്ടപ്പോഴാണ് കോൺക്രീറ്റ് പാലം വേണമെന്ന ആവശ്യം നാട്ടുകാർ ശക്തമായി മുന്നോട്ടുവെച്ചത്. ഇതോടെ ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിച്ചു.പാലത്തിന്റെ തൂണിൻ്റെ പ്രവൃത്തി കഴിഞ്ഞയുടനാണ് 2018ലെ പ്രളയം വരുന്നത്. ഈ മലവെള്ളപ്പാച്ചിലിൽ നിർമ്മാണത്തിൽ ഇരിക്കുന്ന പാലത്തിന്റെ തൂണുകൾ ചരിഞ്ഞു.  പിന്നെ പാലം നിർമാണവും നിലക്കുകയായിരുന്നു. 

കഴിഞ്ഞ ഏഴ്‌വർഷമായി പാതിവഴിയിൽ നിർമാണം നിലച്ച ഈ പാലത്തിലൂടെ ദുരിത യാത്ര നടത്തുകയാണ് ആറളം ഫാം തൊഴിലാളികളും നാട്ടുകാരും. കോൺക്രീറ്റ് ചെയ്ത ഭാഗത്ത് നിന്ന് തൂണുകളുടെ മുകളിലൂടെ മരം കൊണ്ട് നടപ്പാത ഉണ്ടാക്കി ആണ് ഈ മേഖലയിലുള്ളവർ ആറളം ഫാമിലേക്ക് പോകുന്നത്. നേരത്തെ നിർമ്മാണത്തിലിരുന്ന പാലം  പൂർത്തിയായാൽ ആറളം, ചെടിക്കുളം, അമ്പലക്കണ്ടി, വീർപ്പാട് തുടങ്ങിയ മേഖലകളിൽ ഉള്ളവർക്ക് എളുപ്പത്തിൽ പേരാവൂർ, കൊട്ടിയൂർ, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിൽ പോകുവാൻ സാധിക്കും. പാതിവഴിൽ നിലച്ച അമ്പലക്കണ്ടി പാലം പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി ജനങ്ങളുടെ ദുരിതം അകറ്റണമെന്ന് നാട്ടുകാരുടെ ആവശ്യം.

facebook twitter