കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം ജനകീയ തൊഴിൽ ക്യാമ്പയിനിന്റെ ഭാഗമായ കണ്ണൂർ ജില്ലാതല മെഗാ തൊഴിൽമേളയിൽ 1100ലേറെ പേർക്ക് ജോലി ലഭിച്ചു. മൂവായിരത്തോളം പേർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു. 113 കമ്പനികളാണ് മേളക്ക് എത്തിയത്. ഉദ്ഘാടന ചടങ്ങിൽ തന്നെ മരിയൻ അപ്പാരൽ ഉടമ സജിൻ 700 വനിതകൾക്കുള്ള ജോബ് ഓഫർ ലെറ്റർ ധനമന്ത്രി കെ. എൻ. ബാലഗോപാലിന് കൈമാറി. തിരുവനന്തപുരം ആസ്ഥാനമായ ഒറൈസസ് ഇന്ത്യ മേധാവി വിജേഷ് വേണുഗോപാൽ 25 പേർക്ക് നിയമനം നൽകുന്ന ഉത്തരവ് ഉദ്യോഗാർഥികൾക്ക് കൈമാറി.
കൂടാതെ, കണ്ണൂർ കെൽട്രോൺ ടെക്നിക്കൽ ഡിപ്ലോമയുള്ള 60 ഉദ്യോഗാർത്ഥികളെ ഇൻ്റേൺമാരായി തിരഞ്ഞെടുത്തു. ഇവർക്ക് പ്രതിമാസം 9000 രൂപ സ്റ്റൈപൻ്റ് ലഭിക്കും.
മേളയിൽ എണ്ണായിരം ഉദ്യോഗാർഥികൾ അഭിമുഖത്തിനെത്തി. 445 തൊഴിൽ വിഭാഗങ്ങളിലായി 35,000 ത്തിലധികം ഒഴിവുകളിലേക്കുള്ള അഭിമുഖമാണ് നടന്നത്. ഒരു ഉദ്യോഗാർഥിക്ക് തന്നെ അഞ്ച് തസ്തികയിലേക്ക് അപേക്ഷിക്കാമെന്നതിനാൽ ഒരാൾക്ക് വിവിധ കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുക്കാമെന്നതായിരുന്നു മേളയുടെ ഏറ്റവും വലിയ സവിശേഷത.
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ രാവിലെ എട്ടു മുതൽ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. 23 കൗണ്ടറുകളിലായാണ് രജിസ്ട്രേഷൻ നടന്നത്. കൗണ്ടറുകളിൽ നിന്ന് ലഭിക്കുന്ന ടോക്കൺ അനുസരിച്ച് ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുത്തു. രാത്രി ഏഴ് മണി വരെയും അഭിമുഖം തുടർന്നു.