കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ സി.പിഎം നേതാവ് തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷ പദവി ഒഴിഞ്ഞു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് മെമ്പർ സ്ഥാനവുമാണ് സി.പി.എം നേതാവ് കെ മണികണ്ഠൻ രാജിവെച്ചത്.
സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറിയായിരുന്നു മണികണ്ഠൻ. കോടതി ശിക്ഷ വിധിച്ച ക്രിമിനൽ കേസ് പ്രതിക്ക് ജനപ്രതിനിധിയാകാനുള്ള യോഗ്യതയില്ലെന്ന് കാണിച്ച് കോൺഗ്രസ് നേതാവ് അഡ്വ. എം കെ ബാബുരാജ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതിൽ ഈ മാസം 26 ന് അന്തിമ ഹിയറിങ് നടക്കാനിരിക്കെയാണ് ഗത്യന്തരമില്ലാതെ രാജി. പെരിയ ഇരട്ടക്കൊലക്കേസിലെ പതിനാലാം പ്രതിയാണ് മണികണ്ഠൻ.
കഴിഞ്ഞശനിയാഴ്ച വൈകീട്ടാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹരികൃഷ്ണന് മണികണ്ഠൻ രാജിക്കത്ത് നൽകിയത്. ഉദുമ പാക്കം ഡിവിഷനിൽ നിന്നാണ് മണികണ്ഠൻ വിജയിച്ചത്. ഇരട്ടക്കൊലക്കേസിൽ മണികണ്ഠന് സിബിഐ കോടതി അഞ്ച് വർഷത്തെ ശിക്ഷ വിധിച്ചിരുന്നു.
എന്നാൽ മണികണ്ഠൻ ഉൾപ്പെടെയുള്ളവർക്ക് പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു.പൊലീസ് കസ്റ്റഡിയിൽ നിന്നും പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്നാണ് സി.പി.എം നേതാക്കളായകെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, വെളുത്തോളി രാഘവൻ, കെ വി ഭാസ്‌കരൻ എന്നിവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മണികണ്ഠൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.