പ്രതീഷ് വിശ്വനാഥൻ്റെ എൻട്രി; അബ്ദുള്ളക്കുട്ടി ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി അകലുന്നു

10:29 AM Jul 03, 2025 |


കണ്ണൂർ: ബി.ജെ.പി അഖിലേന്ത്യാ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി പാർട്ടി സംസ്ഥാന നേതൃത്വവുമായി അകലുന്നു. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതിനു ശേഷം ഏകപക്ഷീയമായി പാർട്ടി കാര്യങ്ങൾ തീരുമാനിക്കുന്നതിൽ അതൃപ്തനാണ് അബ്ദുള്ളക്കുട്ടി.'പാർട്ടിയിലെ മുതിർന്ന നേതാക്കളെ രാജീവ് പാർശ്വവൽക്കരിക്കുന്നതിൽ മറ്റു പലരെയും പോലെ അബ്ദുള്ളക്കുട്ടിയും അതൃപ്തനാണ്. ഇതിന് ദേശീയ നേതൃത്വം നൽകുന്ന പിൻതുണയാണ് അബ്ദുള്ളക്കുട്ടിയെ അസ്വസ്ഥതപ്പെടുത്തുന്നത്. തീവ്ര നിലപാടുകളിൽ വിവാദ നായകനായ പ്രതീഷ് വിശ്വനാഥനെ ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ് അബ്ദുള്ളക്കുട്ടി. 


ഇതില്‍ പ്രതിഷേധിച്ച് അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഭാരവാഹികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ചെയ്തു.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രതീഷിനെ പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രതീഷിന്റെ കാര്യത്തിൽ ആർ.എസ്.എസിനും കടുത്ത വിയോജിപ്പുണ്ട്. ബി.ജെ.പി ദേശീയ നേതൃത്വമായിരിക്കും പട്ടികയിൽ അന്തിമ തീരുമാനമെടുക്കുക.


അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എ.എച്ച്.പി) മുന്‍ നേതാവാണ് പ്രതീഷ് വിശ്വനാഥ്. ആർ.എസ്.എസിന് വേണ്ടാത്ത ആളാണ് പ്രതീഷ് വിശ്വനാഥനെന്നും ഇയാളെ ഭാരവാഹിയായി പരിഗണിക്കരുതെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ ആവശ്യം.പ്രതീഷ് വിശ്വനാഥിനെ പട്ടികയിൽ ഉൾപ്പെടുത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നീക്കത്തിനെതിരെ ദേശീയ നേതൃത്വത്തിന് എ.പി അബ്ദുള്ളക്കുട്ടി പരാതി നല്‍കിയിട്ടുണ്ട്. പട്ടിക തയ്യാറാക്കിയത് മുതിര്‍ന്ന നേതാക്കളുമായി ആലോചിക്കാതെയാണെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.

തീവ്ര ഹിന്ദുത്വ നിലപാടിന്റെ പേരില്‍ മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള ആളാണ് പ്രതീഷ് വിശ്വനാഥ്. മുന്‍പ് പൂജാ ദിനത്തില്‍ തോക്കുകളും വടിവാളുകളും പൂജക്ക് സമര്‍പ്പിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഇയാള്‍ രംഗത്തെത്തിയിരുന്നു. എംമ്പുരാന്‍ ചിത്രത്തിനെതിരെയും പ്രതീഷ് വിശ്വനാഥൻ വിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രതീഷ് വിശ്വനാഥൻ്റെ എൻട്രി കേരളത്തിലെ പാർട്ടിക്ക് ഏറെ ദോഷം ചെയ്യുമെന്ന വിലയിരുത്തൽ മിതവാദികളായ സംസ്ഥാന നേതാക്കളിൽ ചിലർക്കുമുണ്ട്.