അടിച്ചു പൂസായി കാറുമായി ഓടയിൽ വീണു; രക്ഷിക്കാനെത്തിയ പൊലിസുകാരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

10:45 AM Jul 03, 2025 | AVANI MV

ചെറുപുഴ : മദ്യലഹരിയിൽ കാറോടിച്ച് അപകടത്തിൽപ്പെട്ട യുവാവിനെ രക്ഷിക്കാനെത്തിയ പൊലീസ് ഇൻസ്‌പെക്ടറേയും പൊലിസുകാരെയും അക്രമിച്ച യുവാവ് അറസറ്റിൽ.
ബളാൽ കാറളം മങ്കയത്തെ നടുത്തൊടിയിൽ വീട്ടിൽ  തിലകി(30)നെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസറ്റ് ചെയ്തത്.

ഇന്നലെ പുലർച്ചെ 1.10 നായിരുന്നു സംഭവം.മങ്കയത്ത് റോഡരികിലെ ഓടയിലേക്ക് മറിഞ്ഞ കാറോടിച്ചയാൾ പൊലീസ് നിർദ്ദേശങ്ങൾ അനുസരിക്കുന്നില്ലെന്ന് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എ.എസ്.ഐ ടി.മധു അറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ഇൻസ്‌പെക്ടർ കെ.പി.സതീഷിനെയും(43) ഡ്രൈവർ സി.പി.ഒ രഞ്ജിത്ത് രാജീവിനേയുമാണ്ആക്രമിച്ചത്.

ഇൻസ്‌പെക്ടർ സ്ഥലത്തെത്തി കാറിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ പുറത്തിറങ്ങിയ ഇയാൾ കാറിന്റെ താക്കോൽ ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു.ഗ്രേഡ് എസ്.ഐ മധു, സീനിയർ സി.പി.ഒ സുരേഷ് എന്നിവർക്കും പരിക്കേറ്റു. താക്കോൽ കൊണ്ടുള്ള ആക്രകമത്തിൽ ഇൻസ്പെക്ടറുടെ ഇടതുകൈയുടെ നടുവിരലിന് പരിക്കേറ്റു.

രഞ്ജിത്ത് രാജീവന്റെ വയറിന് ചവട്ടി പരിക്കേൽപ്പിച്ച  പ്രതി യൂണിഫോം ബട്ടണുകൾ വലിച്ചുപൊട്ടിക്കുകയും നെയിം പ്ലേറ്റ് നശിപ്പിക്കുകയും ചെയ്തു.പൊലിസ് ബലം പ്രയോഗിച്ചാണ് മദ്യ ലഹരിയിലായിരുന്ന ഇയാളെ കീഴ്‌പ്പെടുത്തിയത്.പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും പരിക്കേറ്റ ഇൻസ്‌പെക്ടർക്കും പൊലീസുകാർക്കും ചികിത്സ നൽകുകയും ചെയ്തു. പ്രതിയെ അറസ്റ്റുചെയ്തിട്ടുണ്ട്.