+

സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാകാനൊരുങ്ങി കണ്ണൂരിലെ പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രം

ഹൃദ്രോഗം, കാൻസർ, നേത്ര-ദന്തരോഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ ചികിത്സക്ക് ആധുനിക സൗകര്യങ്ങളുള്ള ഓപ്പറേഷൻ തിയറ്ററുകൾ സജ്ജമാകുന്നതോടെ പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രം മാറ്റത്തിന്റെ കുതിപ്പിൽ. 

പിണറായി : ഹൃദ്രോഗം, കാൻസർ, നേത്ര-ദന്തരോഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ ചികിത്സക്ക് ആധുനിക സൗകര്യങ്ങളുള്ള ഓപ്പറേഷൻ തിയറ്ററുകൾ സജ്ജമാകുന്നതോടെ പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രം മാറ്റത്തിന്റെ കുതിപ്പിൽ. 

അത്യാഹിത വിഭാഗം, ഐ.സി.യുകൾ, ഇ എൻ ടി, ഗൈനക്കോളജി, എസ് ടി പി, ജനറൽ സ്റ്റോർ, ഫാർമസി, ഡയാലിസിസ് യൂണിറ്റ്, എക്‌സറേ യൂണിറ്റ്, സ്‌കാനിംഗ് സെന്റർ എന്നീ വിഭാഗങ്ങളും ആധുനിക ചികിത്സാ സംവിധാനങ്ങളുമായി പ്രവർത്തന സജ്ജമാകുമ്പോൾ ആരോഗ്യമികവിന്റെ മികച്ച മാതൃകയാകും പിണറായിയിലെ ഈ ആശുപത്രി. അത്യാധുനിക സംവിധാനങ്ങളോടെയുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിന്റെ ഭാഗമായി 6245 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള, രണ്ട് ഭൂഗർഭ നിലകൾ ഉൾപ്പെടുന്ന ആറുനില കെട്ടിടമാണ് ഉയരുന്നത്. പുതിയ നിർമ്മിതിക്ക് വേണ്ടി പഴയ കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റിയിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ രണ്ട് ഭൂഗർഭ നിലകൾ, ഗ്രൗണ്ട് ഫ്‌ളോർ, ഒന്നാംനില എന്നിവയാണ് നിർമ്മിച്ചത്. 

അത്യാഹിത വിഭാഗം, ഒ പി, ഇ എൻ ടി, ഗൈനക്കോളജി, ഓപ്പറേഷൻ തിയേറ്റർ, ഐ.സി.യുകൾ, എസ് ടി പി, ജനറൽ സ്റ്റോർ, ഫാർമസി, ഡയാലിസിസ് യൂണിറ്റ്, എക്‌സറേ യൂണിറ്റ്, സ്‌കാനിംഗ് സെന്റർ, വാഹന പാർക്കിംഗ് എന്നിവ സജ്ജീകരിക്കും. കാർഡിയാക്, കാൻസർ, ടി ബി രോഗികൾക്ക് പ്രത്യേക സൗകര്യങ്ങളും ആശുപത്രിയിൽ ഉണ്ടാകും. ഭൂഗർഭ നിലകളിൽ ഒന്നാമത്തേതിൽ  ഫ്രീസർ റൂം, സ്റ്റോർ റൂം, ഇലക്ട്രിക്കൽ യൂണിറ്റ്, ഓക്‌സിജൻ സ്റ്റോറേജ് എന്നിവയും രണ്ടാം നിലയിൽ മെഡിസിൻ സ്റ്റോർ, ലാബ്, എക്‌സ്‌റേ, ഇ സി ജി, ലോൺട്രി, അടുക്കള, സ്റ്റെറിലൈസേഷൻ യൂണിറ്റ് എന്നിവയും ഗ്രൗണ്ട് ഫ്‌ളോറിൽ റിസപ്ഷൻ, കാഷ്വൽറ്റി, മൈനർ ഒ ടി, ഡ്രസിങ് റൂം, പ്ലാസ്റ്റർ റൂം, ഫാർമസി, സെർവർ റൂം എന്നിവയും സജ്ജമാക്കും.  ഒന്നാം നിലയിൽ മെഡിക്കൽ ഐ സി യു, ലേബർ റും, നവജാതശിശു പരിചരണ വിഭാഗം, തിയേറ്റർ കോംപ്ലക്‌സ്, സർജിക്കൽ ഐ സി യു, റിക്കവറി റൂം എന്നിവയാണ് പ്രവർത്തിക്കുക. രണ്ടാംനിലയിൽ ഒഫ്താൽമോളജി ഒ പി, ഡെന്റൽ ഒ പി, ഓപ്പറേഷൻ തിയേറ്റർ, പ്രീ ഓപ്പറേഷൻ റൂം, വാർഡുകൾ, റൂമുകൾ എന്നിവയും മൂന്നാം നിലയിൽ വാർഡുകൾ, റൂമുകൾ, ഓഫീസ്, റീക്രിയേഷൻ റൂം, കോൺഫറൻസ് റൂം എന്നിവയുമാണ് സ്ഥാപിക്കുക. ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കാനുള്ള പ്രവൃത്തികളും ആശുപ്രതിക്കകത്തെ റോഡ്, അപ്രോച്ച് റോഡ്, യാർഡ് ഇന്റർലോക്ക്, സംരക്ഷണ ഭിത്തി, ചുറ്റുമതിൽ മാലിന്യസംസ്‌കരണ പ്ലാന്റ്, ഗേറ്റ്, ഇലക്ട്രിക്കൽ, എ സി, ട്രാൻസ്‌ഫോമർ സൗകര്യം എന്നിവയും രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കും. 

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ഇടപെടലുകളാണ് പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രത്തെ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തിയത്. 2020 ലാണ് പദ്ധതി പ്രഖ്യാപിച്ചത്. നബാർഡ് ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. 19.75 കോടി രൂപ ചെലവിലാണ് ആദ്യഘട്ട നിർമ്മാണ പ്രവൃത്തി പൂർത്തിയാക്കിയത്. 25 കോടി രൂപയുടെ രണ്ടാംഘട്ട പ്രവൃത്തിയാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.  

കേരളത്തിലെതന്നെ ഏറ്റവും വലിയ സാമൂഹ്യ ആരോഗ്യ കേന്ദ്രമായ പിണറായി സി എച്ച് സിയിൽ അത്യാധുനിക സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ആരംഭിക്കുന്നത് സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ ആശ്വാസകരമാകും. പ്രതിദിനം 600 ലധികം പേർ ചികിത്സയ്ക്കായി എത്തുന്ന കേന്ദ്രത്തിൽ രാത്രി ചികിത്സയുമുണ്ട്. പിണറായി, എരിഞ്ഞോളി, വേങ്ങാട്, ധർമ്മടം പഞ്ചായത്തുകളിൽ നിന്നുൾപ്പെടെ ആളുകൾ ഇവിടെ എത്തുന്നുണ്ട്. ആരോഗ്യഭദ്രത ഉറപ്പാക്കുന്ന നിരവധിയായ പ്രവർത്തനങ്ങൾ നടപ്പാക്കി വികസനത്തിന്റെ പുതിയ അധ്യായം രചിക്കുകയാണ് കണ്ണൂരിന്റെ ആരോഗ്യരംഗം.

facebook twitter