കണ്ണൂർ: ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേ പയ്യാമ്പലത്ത് ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാർക്കിന്റേയും സീ പാത്ത് വേയുടേയും ശിലാഫലകം മാറ്റി പകരം അതേ പദ്ധതി ടൂറിസം വകുപ്പു മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതായി കാണിച്ച് പുതിയ ശിലാഫലകം സ്ഥാപിച്ചത് അൽപ്പത്തരത്തിന്റെ അങ്ങേയറ്റമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
2015 മെയ് 15ന് നടന്ന ഉദ്ഘാടന ചടങ്ങിന്റെ ശിലാഫലം അടർത്തിയെടുത്ത് മാറ്റി അതേ സ്ഥലത്ത് പുതിയ ശിലാഫലകം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതായി കാണിച്ച് സ്ഥാപിക്കുകയാണ് ചെയ്തത്. ഉമ്മൻചാണ്ടിയുടെ പേരുള്ള ശിലാഫലകം കുപ്പത്തൊട്ടിയിൽ തള്ളി അതിന്മേൽ ചൂലെടുത്തു വെച്ചതായാണ് കണ്ടത്. ആരുടെ നിർദ്ദേശപ്രകാരമാണ് ഇതു ചെയ്തതെന്ന് വ്യക്തമാക്കണം. ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകം കോൺഗ്രസ് പ്രവർത്തകർ പാർക്കിന്റെ കവാടത്തിൽ വെച്ചിട്ടുണ്ട്. ഇതു തകർക്കുകയോ എടുത്തുമാറ്റുകയോ ചെയതാൽ ഇവിടെ തന്നെ പുനസ്ഥാപിക്കും. ഏതു വിവരദോഷിയായ ഉദ്യോഗസ്ഥനാണ് ഇതിനു പിന്നിലെന്ന് അന്വേഷിക്കണം.
മുഹമ്മദ് റിയാസ് പുതുതായി എന്തെങ്കിലും ഉദ്ഘാടനം ചെയതിട്ടുണ്ടെങ്കിൽ ശിലാഫലകം സ്ഥാപിക്കാൻ സ്ഥലം വേറെയുമുണ്ടെന്നിരിക്കേ ഉമ്മൻചാണ്ടിയുടെ പേരെഴുതിയ ശിലാഫലകം അടർത്തിമാറ്റിയത് ബോധപൂർവമാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും എ പി അനിൽകുമാർ ടൂറിസംമന്ത്രിയുമായിരിക്കേ നിരവധി വികസനപദ്ധതികൾ ടൂറിസം മേഖലയിൽ കണ്ണൂരിൽ നടന്നിരുന്നു. അതിനെയൊക്കെ തമസ്കരിച്ച് റിയാസാണ് ഇവിടെ ടൂറിസം വികസനമുണ്ടാക്കിയതെന്നു വരുത്താനുള്ള പ്രഹസനമാണ് ഈ നടപടി.
മുഖ്യമന്ത്രിയും മന്ത്രിമാരും മാറുന്നതനുസരിച്ച് ശിലാഫലകങ്ങൾ മാറ്റിയാൽ ഒൻപതു വർഷം മുമ്പുള്ള ഒരു ഫലകവും കേരളത്തിൽ കാണാൻ പാടില്ലല്ലോ. ശിലാഫലകം സ്ഥാപിക്കുന്നതു തന്നെ വികസനപദ്ധതികളാവിഷ്കരിച്ച ജനനേതാക്കളുടെ ഓർമ നിലനിർത്താനാണ്. അതിനെ നിരാകരിക്കുന്ന നടപടിയാണ് പയ്യാമ്പലത്തുണ്ടായത്. ആദരണീയനായ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അവഹേളിക്കുന്നതിനു തുല്യമാണിത്. സംഭവത്തിൽ അന്വേഷണം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണമെന്ന് അഡ്വ.മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.നേതാക്കളായ കെ പ്രമോദ് ,റിജിൽ മാക്കുറ്റി ,ബൈജു വർഗ്ഗീസ് , ടി ജയകൃഷ്ണൻ ,പി മുഹമ്മദ് ഷമ്മാസ് ,കായക്കൽ രാഹുൽ ,എം കെ വരുൺ , ഫർഹാൻ മുണ്ടേരി , ഷിബിൽ കെ കെ , പി എ ഹരി ,റിജിൻ ബാബു എന്നിവരും പയ്യാമ്പലം ബീച്ച് സന്ദർശിച്ചു.