+

ധര്‍മസ്ഥലയിലെ കൂട്ടക്കൊലപാതകം:എന്‍ ഐ എ അന്വേഷണം അനിവാര്യമെന്ന് പി സന്തോഷ്‌കുമാര്‍ എം പി

കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നടക്കുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ രീതിയും കൂട്ട ശവസംസ്‌കാരങ്ങളുടെയും പശ്ചാത്തലത്തില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് പി സന്തോഷ് കുമാര്‍ എം പി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

കണ്ണൂർ :കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നടക്കുന്ന ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ രീതിയും കൂട്ട ശവസംസ്‌കാരങ്ങളുടെയും പശ്ചാത്തലത്തില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് പി സന്തോഷ് കുമാര്‍ എം പി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു. ധര്‍മസ്ഥല നഗരത്തിലുണ്ടായ ക്രൂരവും സംശയാസ്പദവുമായ കൊലപാതക പരമ്പരകളെ കുറിച്ചും കൂട്ട ശവസംസ്‌കാരങ്ങളെ കുറിച്ചും എന്‍ ഐ എയുടെ അടിയന്തരവും നിഷ്പക്ഷവുമായ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം ഉത്തരവിടണമെന്നാണ് കത്തിലുള്ളത്.

ധര്‍മസ്ഥലയും ചുറ്റുമുള്ള പ്രദേശങ്ങളിലും കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി നടക്കുന്ന പല കുറ്റകൃത്യങ്ങളും അപൂര്‍വം അല്ലെന്നും മറിച്ച് നിഗൂഢമായ കൊലപാതകങ്ങളുടെ പരമ്പര തന്നെ നിലനില്‍ക്കുന്നുണ്ടെന്ന ഭീതിജനകവും ഗൗരവതരവുമായ സൂചനകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌കൂള്‍ അധ്യാപിക വേദവല്ലിയെ 1979-ല്‍ തീ കൊളുത്തി കൊന്നതും വിദ്യാര്‍ഥിനിയായ പദ്മലതയുടെ 1986-ലെ തിരോധാനവും കൊലപാതകവും മെഡിക്കല്‍ വിദ്യാര്‍ഥിനിയായ അനന്യ ഭട്ട് 2004-ല്‍ അപ്രത്യക്ഷമായതും അന്വേഷണത്തിനായി നടപ്പാതയിലൂടെ പോവുകയായിരുന്ന മാതാവിനെ മര്‍ദിച്ചതും 2012-ല്‍ നിലം പിടിച്ചെടുക്കാനുള്ള സമ്മര്‍ദങ്ങള്‍ക്കെതിരെ നിലകൊണ്ട നാരായണൻ- യമുന ദമ്പതികളുടെ ഇരട്ടകൊലപാതകവും അതേവര്‍ഷം നടന്ന 17 വയസ്സുള്ള സൗജന്യ എന്ന കുട്ടിയുടെ പീഡനവും കൊലപാതകവും എന്നിവയെല്ലാം സന്തോഷ്‌കുമാര്‍ ചൂണ്ടിക്കാട്ടി.

മാനസിക രോഗിയെന്ന പേരില്‍ ഒരു നിരപരാധിയെ കുറ്റവാളിയാക്കി തടവിലാക്കിയതും കേസ് വിചാരണ തടസപ്പെട്ടതും പ്രധാന സാക്ഷികള്‍ അന്യായമായി മരിച്ചതിലും നിഗൂഢത നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ കേസുകള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്ന് എം പി പറഞ്ഞു. ധര്‍മസ്ഥല-പുദുവെട്ടു, കല്ലേരി, ബോളിയാര്‍ തുടങ്ങിയ വനമേഖലകളില്‍ സ്ഥിരമായി കണ്ടെത്തിയിട്ടുള്ള അജ്ഞാത മൃതദേഹങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളുടെത്, പലപ്പോഴും തീവെച്ചതോ തകര്‍ന്നതോ പൊളിഞ്ഞ അവസ്ഥയിലോയായിരുന്നുവെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.
 

facebook twitter