കണ്ണൂർ : പി.പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതിയും ബെനാമി സ്വത്തിടപാടുകളും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകി ആറുമാസമായിട്ടും പരാതിക്കാരന്റെ മൊഴി പോലും എടുക്കാതെ അന്വേഷണം ഉന്നത ഇടപെടലിൽ അട്ടിമറിക്കപ്പെടുന്ന വിഷയം ചൂണ്ടിക്കാട്ടി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ് ഹൈക്കോടതിയിൽ ഹർജി നൽകി.
പി.പി ദിവ്യ ബെനാമി കമ്പനി രൂപീകരിച്ചതും വഴിവിട്ട് കോടികളുടെ കരാർ നൽകിയതിന്റേയും ദിവ്യയുടെ ഭർത്താവിന്റെ പേരിൽ ഉൾപ്പെടെ ബെനാമി ഭൂമികൾ വാങ്ങിക്കൂട്ടിയതിന്റേയും രേഖകളും തെളിവുകളും സഹിതം വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി ആറുമാസം പിന്നിട്ടിട്ടും പരാതിയിന്മേൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. മാത്രവുമല്ല പരാതിയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ നിർദ്ദേശിച്ച മുൻ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റുകയും ഡി.ജി.പി നിയമനത്തിൽ നിന്ന് ഉൾപ്പെടെ തഴയുകയും ചെയ്തിരുന്നു.
പരാതിയിൽ ശരിയായ അന്വേഷണം നടന്നാൽ പല ഉന്നത സിപിഎം നേതാക്കളും കുടുംബാംഗങ്ങളും കുടുങ്ങും എന്ന കാരണത്താൽ പാർട്ടി തീരുമാനം അനുസരിച്ച് സർക്കാർ തലത്തിലുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നതെന്നും ഒരു പരാതിയിന്മേൽ സ്വീകരിക്കേണ്ട സ്വാഭാവിക നടപടിക്രമമായ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുക എന്നത് പോലും ഈ വിഷയത്തിൽ വിജിലൻസിന്റെ ഭാഗത്തുനിന്ന് കഴിഞ്ഞ ആറുമാസത്തിനിടയിൽ ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
വിഷയത്തിന്റെ ഗൗരവവും അഴിമതിയുടെ വ്യാപ്തിയും കണക്കിലെടുത്തുകൊണ്ടാണ് തെളിവുകൾ സഹിതം ഹൈക്കോടതി സമീപിക്കാൻ തീരുമാനിച്ചതെന്നും എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും പി.പി ദിവ്യയുടെയും ചില ഉന്നത സി.പി.എം നേതാക്കളുടെയും അഴിമതിയുടെ മുഖം തുറന്നു കാട്ടുമെന്നും ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.പ്രമുഖ അഭിഭാഷകൻ അഡ്വ.ബൈജു നോയൽ മുഖേനെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.