പയ്യന്നൂർ: ബൈക്കിലെത്തി ഗ്യാസ് ഏജൻസി ജീവനക്കാരൻ്റെ പണം അടങ്ങിയ ബേഗ് തട്ടിയെടുത്ത് രക്ഷപ്പെട്ട മൂന്നംഗ സംഘം പിടിയിൽ. തളിപ്പറമ്പ് പട്ടുവം സ്വദേശി കൊവ്വൽ ഹൗസിൽ മുഹമ്മദ് അജ്മൽ (23), തളിപ്പറമ്പ മന്നയിലെ മൈലാകത്ത് ഹൗസിൽ മുഹമ്മദ് റുഫൈദ് (21), മുയ്യം മുണ്ടേരി സ്വദേശി മുഹമ്മദ് റിസ്വാൻ (18) എന്നിവരെയാണ് പയ്യന്നൂർ ഡിവൈ.എസ് പി.കെ.വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ.പി.യദു കൃഷ്ണൻ, എസ്.ഐ.എൻ.കെ.ഗിരീഷ് എന്നിവരടങ്ങിയ സംഘം കണ്ണൂർ പുതിയ തെരുവിൽ വെച്ച് പിടികൂടിയത്.
16ന് ശനിയാഴ്ച രാത്രി 7.30 മണിയോടെയാണ് പയ്യന്നൂർസുബ്രഹ്മണ്യസ്വാമി ക്ഷേത്രം - തെരു റോഡിലെ ഇടറോഡിൽ സ്‌കൂട്ടർ യാത്രികൻ
ഗ്യാസ് ഏജൻസി ജീവനക്കാരനായ മഹാദേവ ഗ്രാമത്തിലെ സി.കെ.രാമകൃഷ്ണന്റെ (59) ബാഗിൽ സൂക്ഷിച്ച ഗ്യാസ് ഏജൻസിയിൽ അടക്കേണ്ട 2,05,400രൂപ തട്ടിയെടുത്ത ശേഷം പ്രതികൾ തള്ളിത്താഴെയിടുകയും വീഴ്ചയിൽ കല്ലിലിടിച്ചുവീണതിനെ തുടർന്ന് പരിക്കേറ്റിരുന്നു.
പരിക്കേറ്റ രാമകൃഷ്ണൻ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. രാമകൃഷ്ണന്റെ പണം തട്ടിപ്പറിച്ചെടുത്ത സംഘം ബൈക്കിലാണ് രക്ഷപ്പെട്ടതെന്നും കവർച്ചക്കാരിൽ ഒരാളെ ടൗണിൽ കണ്ട് മുഖപരിചയമുണ്ടെന്നും രാമകൃഷ്ണൻ പറഞ്ഞിരുന്നു.
കേസെടുത്ത പോലീസ് മൊഴിയുടെ അടിസ്ഥാനത്തിൽസമീപത്തെവീടുകളിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ ശേഖരിച്ചാണ് അന്വേഷണം തുടങ്ങിയത്.പണം കവർന്ന പ്രതികൾ പ്രധാന റോഡിലേക്കാണ് ഓടിയത്. കവർച്ചക്കാർ പോയതായി സംശയിക്കുന്ന സ്ഥലങ്ങളിലെയും നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽനിന്നാണ് പോലീസിന്റെ അന്വേഷണം പ്രതികളിലേക്കെത്തിയതും പുതിയ തെരുവിൽ വെച്ച് പ്രതികൾ പിടിയിലായതും.
പോലീസ് പിടിയിലായ പ്രതികളുടെ കയ്യിൽ ഇരുപത്തയ്യായിരത്തോളം രൂപ മാത്രമാണുണ്ടായിരുന്നതെന്ന് പോലീസ് പറയുന്നു. രണ്ടുലക്ഷത്തിലേറെ രൂപ കവർന്നിട്ടും ഈ സംഘം വിദൂരങ്ങളിലേക്ക് കടക്കാതിരുന്നതും സംശയത്തിനിട നൽകിയിരുന്നു. സംഭവത്തിലെ ദുരൂഹത നീക്കാൻ പോലീസ് വിളിച്ചുവരുത്തിയ പരാതിക്കാരന്റെ സാന്നിദ്ധ്യത്തിലാണ് പ്രതികളെ ചോദ്യം ചെയ്ത് മൊഴിയെടുത്തത്.പിന്നാലെ നിഗൂഢത പുറത്തു കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.