കണ്ണൂരിലെഫിലാറ്റലിക് എക്‌സിബിഷനില്‍ മേഘ സന്ദേശം മുതല്‍ ഡ്രോണ്‍ വരെ കൗതുകമായി

11:14 PM Oct 16, 2025 | Desk Kerala

കണ്ണൂര്‍: സന്ദേശം കൈമാറുന്നതില്‍ പൗരാണികവും ആധുനികവുമായ സംവിധാനങ്ങളായ മേഘ സന്ദേശം മുതല്‍ ആധുനിക സംവിധാനമായ ഡ്രോണ്‍ വരെ പരിചയപ്പെടുത്തി കണ്ണൂര്‍ നായനാര്‍ അക്കാദമിയിലെ ഫിലാറ്റലിക് എക്‌സിബിഷന്‍. മേഘ സന്ദേശം പ്രതീകാത്മകമണെങ്കിലും പഴയ രീതിയിലുള്ള സന്ദേശക്കൈമാറ്റത്തിലെ പ്രധാന കഥാപാത്രമാണ്.  

തുടര്‍ന്ന് പ്രാവുകളെ ഉപയോഗിച്ചുള്ള സന്ദേശം കൈമാറല്‍ മുതല്‍ ഇപ്പോള്‍ ഡ്രോണ്‍ ഉപയോഗിച്ചും അതില്‍ നിന്ന് വികസിച്ച് ഐടി 20 വരെയുള്ള വിശദമായ ചരിത്രം എക്‌സിബിഷനിലുണ്ട്. വാഹനങ്ങളുടെ വിപുലമായ കടന്ന് വരവിന് മുമ്പ് അഞ്ചല്‍ക്കാരനെന്ന പേരില്‍ ആളുകളെ ഉപയോഗിച്ചായിരുന്നു കത്തുകള്‍ കൈമാറിയത്. പിന്നീട് വാഹനങ്ങളും തീവണ്ടിയും വിമാനങ്ങള്‍ വഴിയും കത്തുകള്‍ ഒരു സ്ഥലത്തു നിന്ന് മറ്റ് സ്ഥലങ്ങളിലെത്തിച്ച് തുടങ്ങി.

ആധുനിക ശാസ്ത്ര വളര്‍ച്ചയ്‌ക്കൊപ്പം തപാല്‍ മേഖലയും വളര്‍ന്നു. പോസ്റ്റുമാന്‍ കത്തുകള്‍ വീട്ടിലെത്തിക്കുന്നതില്‍ നിന്ന് മാറി ഇപ്പോള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് കത്തുകളെത്തിക്കുന്നതിലേക്ക് തപാല്‍ മേഖല മാറി. ജിപിഎസ് ഉപയോഗിച്ച് പോസ്റ്റ്മാന്‍ ഇല്ലാതെ തന്നെ കൃത്യമായി ഡ്രോണുകള്‍ തപാല്‍ ഉരുപ്പടികള്‍  വിലാസത്തിലെത്തിക്കും.

ഇന്ത്യയില്‍ 1727 ല്‍ കല്‍ക്കത്തയിലാണ് ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചതെങ്കിലും 1774 ആണ് പൊതുജനങ്ങള്‍ക്ക് ഇതിന്റെ സേവനം ലഭിച്ച തുടങ്ങിയത്. 1852 ല്‍ ആണ് ആദ്യമായി സ്റ്റാമ്പ പുറത്തിറക്കിയത്. 1852 ജൂലൈ ഒന്നിനാണ് ഇന്ത്യയില്‍ ആദ്യത്തെ സ്റ്റാമ്പ് പുറത്തിറകകിയത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ 1947 നവംബര്‍ മാസമാണ് ആദ്യത്തെ സ്റ്റാമ്പ് പുറത്തിറക്കിയത്. ത്രിവര്‍ണ്ണ പകതാക  ഉള്‍പ്പെടുത്തിയ സ്റ്റാമ്പിന് മുകളില്‍ ജയ് ഹിന്ദ് എന്ന് പ്രത്യേക ആലേഖനം ചെയ്തിരുന്നു. അതന് ശേഷം 1948 ല്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത് കൊണ്ടുള്ള സ്റ്റാമ്പ് പ്രസിദ്ധീകരിച്ചു. സ്വിറ്റ്‌സര്‍ ലന്‍ഡില്‍ നിന്നാണ് ഈ സ്റ്റാമ്പ് പ്രിന്റ് ചെയ്തത്.

ഓരോ ഘട്ടത്തിലും പുറത്തിറങ്ങിയ ഇപ്പോള്‍ അപൂര്‍വ്വമായി മാത്രം കാണുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന നിരവധി സ്റ്റാമ്പുകളും തപാല്‍ കവറുകളും ഘട്ടം ഘട്ടമായുള്ള വളര്‍ച്ചയും എക്‌സിബിഷനില്‍ കാണാന്‍ സാധിക്കും. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള വീരപഴശ്ശി, കൗമുദി ടീച്ചര്‍, എകെജി എന്നിവരുടെ സ്മരണാര്‍ത്ഥമുള്ള സ്റ്റാമ്പുകളും പ്രദര്‍ശനത്തിനുണ്ട്. ചരിത്ര വിദ്യാര്‍ത്ഥികളുള്‍പ്പടെ നിരവധിപേരാണ് എക്‌സിബിഷനില്‍ എത്തിച്ചേരുന്നത്. കാരണം കേവല വിനോദത്തിനപ്പുറം ചരിത്ര ശേഷിപ്പുകളുടെ സൂക്ഷിപ്പുകാര്‍ കൂടിയാണ് ഫിലാറ്റലിസ്റ്റുകള്‍.