കുടുംബ വഴക്ക് :കണ്ണൂരിൽ അങ്കൺവാടി ജീവനക്കാരെ കൈയ്യേറ്റം ചെയ്തു കുട്ടിയെ കാറിൽ കയറ്റി രക്ഷപ്പെടാൻ ശ്രമിച്ച പിതാവിനെതിരെ കേസെടുത്തു

11:16 AM Oct 22, 2025 | AVANI MV

പരിയാരം: കുടുംബ വഴക്കിനെ തുടർന്ന് അംഗൻവാടി ജീവനക്കാരെ മർദ്ദിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുട്ടിയെ കടത്തികൊണ്ടുപോകാൻ ശ്രമിച്ച പിതാവിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു.സംഭവത്തിൽ അങ്കൺവാടി ഹെൽപ്പർ കണാരംവയൽ കരക്കിൽ വീട്ടിൽ കെ.പ്രമീളക്ക്(57)പരിക്കേറ്റു.

ഇവരെ കൈകൊണ്ട് മർദ്ദിക്കുകയും കൈമുട്ടുകൊണ്ട് ഇടിച്ചുവീഴ്ത്തിയുമാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്.കണ്ണംകൈയിലെ നിയാസിന്റെ പേരിൽ പോലീസ് കേസെടുത്തു.കണാരംവയലിലെ അങ്കണവാടിയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്ന് നിയാസും ഭാര്യയും വേർപിരിഞ്ഞു താമസിക്കുകയാണ്.കുട്ടിയെ അങ്കണവാടിയിൽ ചേർക്കുമ്പോൾതന്നെ പിതാവ് വന്നാൽ കൂടെ അയക്കരുതെന്ന് മാതാവ് നിർദ്ദേശിച്ചിരുന്നതിനാൽ വർക്കറായ പെരുമ്പടവ് സ്വദേശിനി തങ്കമണിയും ഹെൽപ്പർ പ്രമീളയും ജാഗ്രത പുലർത്തിയിരുന്നു.

ഉച്ചഭക്ഷണം കഴിഞ്ഞ് ഒരുമണിയോടെ കുട്ടികളെ ഉറങ്ങാനായി കിടത്തിയിരുന്നു.പ്രമീള ക്ലീനിംഗ് ജോലികൾ ചെയ്തുകൊണ്ടിരിക്കെ ഗ്രിൽസ് തുറക്കുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അകത്തുകടന്ന നിയാസ് കുട്ടിയെ എടുത്ത് പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നത് കണ്ടത്.ഇരുവരും ചേർന്ന് ഇയാളെ തടഞ്ഞപ്പോൾ തങ്കമണിയെ തള്ളിയിട്ട പ്രതി പ്രമീളയെ മർദ്ദിച്ച് കുട്ടിയുമായി കാറിൽ രക്ഷപ്പെടുകയായിരുന്നു.ഈ സമയം അങ്കൺവാടിയിൽ ഉണ്ടായിരുന്ന മറ്റ് കുട്ടികൾ പേടിച്ച് കരഞ്ഞ് ബഹളംവെക്കുകയും ചെയ്തു.

നേരത്തെ തയ്യാറാക്കി നിർത്തിയിരുന്ന കാറിൽ നിയാസ് കുട്ടിയുമായി രക്ഷപ്പെട്ടു.നിയാസിന്റെ കാറിന് പിന്നാലെ പ്രമീളയും തങ്കമണിയും കരഞ്ഞുകൊണ്ട് ഓടുന്നത് ശ്രദ്ധയിൽപെട്ട സമീപത്തെ കടയിൽ ഉണ്ടായിരുന്നവർ കാർ തടഞ്ഞുനിർത്തി നിയാസിനെ പുറത്തിറക്കുകയും കുട്ടിയെ അങ്കണവാടി ജീവനക്കാരെ ഏൽപ്പിക്കുകയുമായിരുന്നു.നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് നിയാസിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ നിസാര വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.