കണ്ണൂരില്‍ ഫുട്ബോളിനെ മനസ്സറിഞ്ഞ് വരവേറ്റ ആരാധകരോട് നന്ദിയും ക്ഷമയും അറിയിച്ചു ക്ലബ് മാനേജ്‌മെന്റ്

04:38 PM Nov 08, 2025 | Desk Kerala

കണ്ണൂര്‍: ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ വിരുന്നെത്തിയ ഫുട്ബോളിനെ മനസ്സറിഞ്ഞ് വരവേറ്റ് കണ്ണൂര്‍. മൂന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സൂപ്പര്‍ ലീഗ് മത്സരത്തില്‍ നിറഞ്ഞ് കവിഞ്ഞ് ഗ്യാലറികള്‍. കളികാണാനായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
കണ്ണൂര്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദിവസമായി നവംബര്‍ 7 രേഖപ്പെടുത്തും, ആരാധകര്‍ കാണിച്ച പിന്തുണയും പങ്കാളിത്തവും ടീമിന് പ്രചോദനമായെന്നും, ഇതിലൂടെ കണ്ണൂരിന്റെ ഫുട്‌ബോള്‍ ആത്മാവിനെ വീണ്ടെടുക്കാന്‍ സാധിച്ചെന്നും ക്ലബ് മാനേജ്‌മെന്റ് പറഞ്ഞു.

അതേസമയം ''മത്സരദിവസം സ്റ്റേഡിയത്തില്‍ ഉണ്ടായ തിരക്കിനെ തുടര്‍ന്ന് ചില ആരാധകര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് ക്ലബ് ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നവെന്നും. ആരാധകര്‍ കാണിച്ച സ്‌നേഹവും ആവേശവും ഞങ്ങള്‍ അതിയായ ബഹുമാനത്തോടെ സ്വീകരിക്കുന്നുവെന്ന്'' ക്ലബ് മനേജ്‌മെന്റ് അറിയിച്ചു.

ഭാവിയിലെ മത്സരങ്ങള്‍ കൂടുതല്‍ ക്രമബദ്ധവും സൗകര്യപ്രദവുമാക്കുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കുമെന്ന് മാനേജ്‌മെന്റ് കൂട്ടിച്ചേര്‍ത്തു.
ടിക്കറ്റ് എടുത്ത് മത്സരം കാണാന്‍ സാധിക്കാത്ത ആരാധകര്‍ക്ക് അടുത്ത ഹോം മത്സരങ്ങള്‍ക്ക് പകരം ടിക്കറ്റ് നല്‍കാന്‍ ക്ലബ് തീരുമാനിച്ചു. തങ്ങളുടെ പഴയ ടിക്കറ്റുമായി നവംബര്‍ 17 ന് 12.00 മണിക്ക് മുമ്പായി ജവഹര്‍ സ്റ്റേഡിയത്തിലെ ക്ലബ് ഓഫീസിലെത്തി ടിക്കറ്റ് മാറ്റിവാങ്ങാവുന്നതാണ്.

അതോടൊപ്പം ഓണ്‍ലൈനില്‍ ജേഴ്‌സിക്ക് പണം നല്‍കി ലഭിക്കാത്തവര്‍ക്ക് നവംബര്‍ 15 മുതല്‍ 22 വരെ സ്റ്റേഡിയത്തിലെ ക്ലബ് ഓഫീസിലെത്തി ജേഴ്‌സി വാങ്ങാവുന്നതാണ്. ചില സൈസില്‍ കൂടുതല്‍ ആവശ്യക്കാര്‍ വന്നതാണ് വിതരണം തടസപ്പെടുത്തിയത്. ജേഴ്‌സി വേണ്ടാത്തവര്‍ക്ക് പണവും തിരികെ നല്‍ക്കുന്നതായിരിക്കുമെന്ന് ക്ലബ് മാനേജ്‌മെന്റ് വ്യക്തമാക്കി.

നിങ്ങള്‍ ക്ലബിന് നല്‍ക്കുന്ന പിന്തുണയ്ക്ക് പ്രത്യേക നന്ദി അറിയിക്കുകയാണെന്നും ഈ ആവേശം തുടര്‍ന്നാല്‍ കണ്ണൂരിനെ വീണ്ടും കേരള ഫുട്‌ബോളിന്റെ പ്രധാന ശക്തി കേന്ദ്രമാക്കി മാറ്റാന്‍ സാധിക്കുമെന്ന് ക്ലബ് ചെയര്‍മാന്‍ ഡോ. എ.പി. ഹസ്സന്‍ കുഞ്ഞി പറഞ്ഞു.