കർണാടകയിൽ സിനിമാ ടിക്കറ്റിന് പരിധി നിശ്ചയിച്ചു. പരമാവധി 200 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കാനാവുക. ഇതില്‍ നികുതികള്‍ ഉള്‍പ്പെടുന്നില്ല. 2025 ലെ കര്‍ണാടക സിനിമ (റെഗുലേഷന്‍) ഭേദഗതി നിയമത്തിലാണ് ഈ പുതിയ തീരുമാനം ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന മള്‍ട്ടിപ്ലെക്‌സ് ഉള്‍പ്പടെയുള്ള തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ ഭാഷകളിലുമുള്ള സിനിമകള്‍ക്കും ഈ തീരുമാനം ബാധകമാവും.
75 സീറ്റുകളും അതില്‍ താഴെയും സീറ്റുകളുള്ള പ്രീമിയം സൗകര്യങ്ങള്‍ നല്‍കുന്ന മള്‍ട്ടി സ്‌ക്രീന്‍ തീയറ്ററുകള്‍ക്ക് ഈ നിയമം ബാധകമാവില്ല. 1964 ലെ കര്‍ണാടക സിനിമ (റെഗുലേഷന്‍) നിയമത്തിലെ സെക്ഷന്‍ 19 പ്രകാരം നല്‍കിയിട്ടുള്ള അധികാരങ്ങള്‍ വിനിയോഗിച്ചാണ് 2014 ലെ കര്‍ണാടക സിനിമ (റെഗുലേഷന്‍) നിയമങ്ങള്‍ സര്‍ക്കാര്‍ ഭേഗഗതി ചെയ്യുന്നത്.
പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ഔദ്യോഗിക ഗസറ്റില്‍ അന്തിമമായി പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ 200 രൂപ നിശ്ചിത സിനിമാ ടിക്കറ്റ് വില പ്രാബല്യത്തില്‍ വരും. വര്‍ധിച്ചുകൊണ്ടിരിക്കുന്ന സിനിമാ ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം.