ഇരുമ്പയിര് കയറ്റുമതി കേസില്‍ കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍

08:16 AM Sep 10, 2025 | Suchithra Sivadas

കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ അറസ്റ്റില്‍. ഇരുമ്പയിര് കയറ്റുമതി കേസിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സതീഷ് കൃഷ്ണയെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് പതിമൂന്നാം തിയതി സതീഷുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. നേരത്തെ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ എംഎല്‍എ കുറ്റക്കാരന്‍ ആണെന്ന് കണ്ടെത്തിയിരുന്നു. ആറോളം കേസുകളാണ് എംഎല്‍എയ്ക്കെതിരെ ചുമത്തിയിട്ടുളളത്. ഷിരൂരിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി മലയാളികള്‍ക്ക് സുപരിചിതനായ എംഎല്‍എയാണ് സതീഷ് കൃഷ്ണ സെയില്‍.

ഇരുമ്പയിര് കയറ്റുമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത പണവും സ്വര്‍ണവും പിടികൂടിയിരുന്നു. 1.68 കോടി രൂപയും 6.75 കിലോ സ്വര്‍ണവുമാണ് പിടികൂടിയത്. സതീഷ് കൃഷ്ണ സെയിലിന്റേയും കൂട്ടുപ്രതികളുടേയും വീടുകളിലും ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.

സെയ്ലിന്റെ ഉടമസ്ഥതയിലുള്ള ശ്രീമല്ലികാര്‍ജുന ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ടാണ് കേസ്. വനം വകുപ്പ് പിടിച്ചെടുത്ത ഇരുമ്പയിര് ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറിലെ ബെലെക്കേരി തുറമുഖത്തുനിന്ന് മോഷ്ടിച്ചുകടത്തിയെന്നാണ് കേസ്. 2010ലാണ് എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഇതില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആറ് കേസുകളില്‍ എംഎല്‍എയ്ക്കും മറ്റ് ആറ് പേര്‍ക്കും വിചാരണക്കോടതി ഏഴുവര്‍ഷം കഠിന തടവ് വിധിച്ചിരുന്നെങ്കിലും കര്‍ണാടക ഹൈക്കോടതി ഇത് സ്റ്റേ ചെയ്തു. പിന്നാലെയാണ് ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.