കാഞ്ഞങ്ങാട് : കനത്ത മഴയിലും ആവേശം ചോരാതെ കാഞ്ഞങ്ങാട് രമേശ് ചെന്നിത്തല നയിച്ച ലഹരിവിരുദ്ധ റാലി വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ളവർ, സാംസ്കാരിക പ്രവർത്തകർ രാഷ്ട്രീയപ്രവർത്തകർ കലാകാരന്മാർ വിദ്യാർത്ഥികൾ വീട്ടമ്മമാർ തുടങ്ങി വൻ ജനസഞ്ചയമാണ് ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി ലഹരിക്കെതിരെ സമൂഹ നടത്തം - - എന്ന പരിപാടിക്ക് എത്തിച്ചേർന്നത്.
വൈകിട്ട് അഞ്ചുമണിക്ക് കോട്ടച്ചേരിയിൽ നിന്ന് ആരംഭിച്ച നടത്തം മാന്തോപ്പ് മൈതാനത്ത് എത്തി ലഹരി വർജ്ജന സന്ദേശം നൽകി പ്രതിജ്ഞ ചൊല്ലി സമാപിച്ചു. രമേശ് ചെന്നിത്തല രക്ഷാധികാരിയായ പ്രൗഡ് കേരള ഇനിഷ്യേറ്റീവിൻ്റെ ഭാഗമാണ് ഈ സമൂഹ നടത്തം. കോഴിക്കോട് ജില്ലയിൽ ആരംഭിച്ച ഈ പരിപാടി തിരുവനന്തപുരം കൊല്ലം പത്തനംതിട്ട എന്നിവിടങ്ങളിൽ വിജയകരമായി നടത്തിയ ശേഷമാണ് കാസർഗോഡ് സംഘടിപ്പിച്ചത്.
ലഹരിക്കെതിരെ സർക്കാർ സംവിധാനങ്ങൾ മാത്രം ഫലവത്താവില്ലെന്നും വിശാലമായ ജനകീയ പിന്തുണയോട് കൂടി മാത്രമേ സമ്പൂർണ പ്രതിരോധം സാധ്യമാകൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രൗഡ് കേരള സംസ്ഥാന ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ ആദ്യക്ഷത വഹിച്ചു.രാജ്‌മോഹൻ ഉണ്ണിത്താൻ എം പി,സ്വാമി പ്രേമനന്ദ ശിവഗിരി മഠം, അബ്ദുൽ അസീസ് അഷ്‌റഫി, അബ്ദുൽ റഹ്മാൻ അഷ്‌റഫി ഡി സി സി പ്രസിഡന്റ് പി കെ.ഫൈസൽ,ഡോ.ഖാദർ മാങ്ങാട്, ഡോ.അജയകുമാർ കോടോത്ത്,കെ നീലകണ്ഠൻ, ഹക്കീം കുന്നിൽ,എം അസിനാർ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എൻ.എ. ഖാലിദ്,കൂക്കൾ ബാലകൃഷ്ണൻ, അഡ്വ.ടി.കെ സുധാകരൻ, വി കമ്മരൻ,സി മുഹമ്മദ് കുഞ്ഞി,സുരൂർ മൊയ്‌ദു ഹാജി,ബഷീർ ബെള്ളിക്കൊത്ത്,ബഷീർ ആറങ്ങാടി, കെ.ആർ കാർത്തികേയൻ, ജോമോൻ ജോസ്, ഗംഗാധരൻ കുട്ടമത് തുടങ്ങിയവർ പ്രസംഗിച്ചു.പ്രൗഡ് കേരള യുടെ കാസർഗോഡ് ജില്ല കൺവീനർ അഡ്വക്കേറ്റ് കെ കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു കോഡിനേറ്റർ ബി പി പ്രദീപ്കുമാർ നന്ദിയും പറഞ്ഞു.