കാസർകോട് :തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കുമ്പളയിലെ പ്രധാന റോഡരികിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ നിന്നുള്ള മലിന ജലം പ്രത്യക്ഷത്തിൽ കാണാത്ത രീതിയിൽ സ്ഥിര സംവിധാനമുണ്ടാക്കി പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ടത് കണ്ടെത്തി ഉടമയ്ക്ക് ഇരുപതിനായിരം രൂപ പിഴ ചുമത്തി. ഓടയിലേക്കുള്ള പൈപ്പ് ലൈൻ കണക്ഷൻ വിച്ഛേദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി.
തൊട്ടടുത്തു പ്രവർത്തിക്കുന്ന ആശുപത്രിയിലെ വാഷ് ബേസിനിൽ നിന്നുള്ള കഴുകിയ വെള്ളവും ഇതുപോലെ ഒഴുക്കിവിടുന്നത് കണ്ടെത്തിയതിനെത്തുടർന്ന് പതിനായിരം രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഓടയിലൂടെ ഒഴുകിവന്ന മലിനജലം കൾവേർട്ട് ഭാഗത്ത് കെട്ടിനിന്ന് ദുർഗന്ധം വരികയും കൊതുക് ശല്യത്തിന് കാരണമാവുകയും ചെയ്തിട്ടുണ്ട്. ആശുപത്രി കാന്റീനിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് 2000 രൂപയും കാന്റീൻ നടത്തിപ്പുകാരന് പിഴയായി ചുമത്തിയിട്ടുണ്ട്. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ കെ.വി മുഹമ്മദ് മദനി, സ്‌ക്വാഡ് അംഗങ്ങളായ ടി.സി ഷൈലേഷ്, വി.എം ജോസ്, ഹെൽത്ത് ഇൻസ്‌പെക്ടർ സൗമ്യ എന്നിവർ പങ്കെടുത്തു.