
തിരുവനന്തപുരം: കാട്ടാക്കടയില്‍ 15 വയസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനാണ് കേസിലെ പ്രതി. 15 വയസുകാരൻ ആദിശേഖറിനെ യാണ് കൊലപ്പെടുത്തിയത് .തിരുവനന്തപുരം വഞ്ചിയൂര്‍ ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
2023 ആഗസ്റ്റ് 30ന് ആദിശേഖറിനെ പ്രതി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെറെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം കാരണമാണ് ബന്ധു കൂടിയായ ഇയാള്‍ കൊലപ്പെടുത്തിയതെന്നാണ് കേസ്. ആദിശേഖര്‍ സൈക്കിളില്‍ കയറാനൊരുങ്ങവെ കാര്‍ പിന്നിലൂടെ വന്ന് ഇടിച്ചിടുകയും ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു.
കാര്‍ അബദ്ധത്തില്‍ മുന്നോട്ടുനീങ്ങി കുട്ടിയെ ഇടിച്ചതാണെന്നായിരുന്നു പ്രതിയുടെ വാദമെങ്കിലും സി സി ടി വി ദൃശ്യങ്ങളും മറ്റൊരു ബന്ധുവിന്റെ നിര്‍ണായക ദൃക്‌സാക്ഷി മൊഴിയും പുറത്തുവന്നതോടെയാണ് നടന്നത് ക്രൂര കൊലപാതകായിരുന്നെന്ന വിവരം പുറത്തുവന്നത്