സ്വന്തം രാജ്യസഭാ സീറ്റ് ബിജെപിക്ക് വെള്ളിത്താലത്തില്‍ വച്ചുനീട്ടിയ മനുഷ്യന്റെ പേരാണ് കെ.സി. വേണുഗോപാല്‍ ; വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

07:39 AM Jun 03, 2025 |


മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ആര് ആരെയാണ് ചതിക്കുന്നതെന്ന് മത നിരപേക്ഷ കേരളം തിരിച്ചറിയുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. യുഡിഎഫ് കണ്‍വെന്‍ഷനില്‍ ചതിയെ കുറിച്ച് പ്രസംഗിച്ചവര്‍ അത് മനസിലാക്കിയാല്‍ നല്ലതെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ബിജെപിയുടെ നിയമസഭയിലെ ആദ്യ അക്കൗണ്ട് പൂട്ടിച്ചതിന് നേതൃത്വം നല്‍കിയ മനുഷ്യന്റെ പേരാണ് സഖാവ് പിണറായി വിജയന്‍. എന്നാല്‍ രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് ബിജെപിക്ക് വെള്ളിത്താലത്തില്‍ വെച്ചുനീട്ടി അധികാരക്കൊതി മൂത്ത് കേരളത്തിലേക്ക് വണ്ടി കയറിയ മനുഷ്യനാണ് കെസി വേണുഗോപാലെന്നും റിയാസ് തുറന്നടിച്ചു.


നിലമ്പൂരിലെ യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കെ സി വേണുഗോപാല്‍, മലപ്പുറം ജില്ലയെ ചതിച്ച ആളാണ് മുഖ്യമന്ത്രിയെന്നായിരുന്നു വിമര്‍ശിച്ചത്. സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെയും നാടെന്ന് പറഞ്ഞ് മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചുവെന്നും ആ ചതിപ്രയോഗം നടത്തിയത് മറക്കാനാവില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

ഫേസ്ബുക്ക് കുറിപ്പ്
കേരളത്തിലെ ബിജെപിയുടെ നിയമസഭയിലെ ആദ്യ അക്കൗണ്ട് പൂട്ടിച്ചതിന് നേതൃത്വം നല്‍കിയ മനുഷ്യന്റെ പേരാണ് സഖാവ് പിണറായി വിജയന്‍. രാജസ്ഥാനിലെ സ്വന്തം രാജ്യസഭാ സീറ്റ് ബിജെപിക്ക് വെള്ളിത്താലത്തില്‍ വച്ചുനീട്ടി കേരളത്തിലേക്ക് അധികാര കൊതി മൂത്ത് വണ്ടി കയറിയ മനുഷ്യന്റെ പേരാണ് കെ.സി. വേണുഗോപാല്‍.


ആര് ആരെയാണ് ചതിച്ചുകൊണ്ടിരിക്കുന്നതെന്ന് മതനിരപേക്ഷ കേരളം തിരിച്ചറിയുന്നുണ്ടെന്ന്, UDF കണ്‍വെന്‍ഷനില്‍ ചതിയെ കുറിച്ച് പ്രസംഗിച്ചവര്‍ മനസ്സിലാക്കിയാല്‍ നല്ലത്.