സൂംബ ഡാന്‍സ്, കേരളത്തെ പതിനാറാം നൂറ്റാണ്ടിലേക്ക് വലിച്ച് മുസ്ലീം സംഘടനകള്‍, മറ്റൊരു വിദ്യാഭ്യാസ പരിഷ്‌കരണം കൂടി അവതാളത്തില്‍, കണ്ണുരുട്ടുമ്പോഴെല്ലാം കുമ്പിട്ട് സര്‍ക്കാര്‍

09:34 AM Jun 28, 2025 |


കൊച്ചി: കേരളം, ഉയര്‍ന്ന സാക്ഷരതാ നിരക്കോടെ ഇന്ത്യയിലെ ഏറ്റവും മുന്നിട്ടു നില്‍ക്കുന്ന സംസ്ഥാനമാണ്. വിദ്യാഭ്യാസ മേഖലയില്‍ ആധുനികവും ഉള്‍ക്കൊള്ളുന്നതുമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നുണ്ട്. എന്നാല്‍, അടുത്തകാലത്തായി ഈ പരിഷ്‌കാരങ്ങളില്‍ പലതും മതപരവും സാമൂഹികവുമായ എതിര്‍പ്പുകള്‍ നേരിട്ട് തടസ്സപ്പെടുകയാണ്. പ്രത്യേകിച്ച്, മുസ്ലീം സംഘടനകള്‍ ധാര്‍മികതയും മതവിശ്വാസങ്ങളും ലംഘിക്കപ്പെടുന്നുവെന്ന ആരോപണവുമായി പരിഷ്‌കാരങ്ങള്‍ക്കെതിരെ രംഗത്തെത്തുന്നത് സര്‍ക്കാരിന്റെ തീരുമാനങ്ങളെ ബാധിക്കുന്നു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് ഉള്‍പ്പെടുത്താനുള്ള തീരുമാനവും തൊട്ടുപിന്നാലെയുണ്ടായ വിവാദവും.

വിദ്യാഭ്യാസ മേഖലയില്‍ കേരള സര്‍ക്കാരിന്റെ ലിംഗനീതി, ആധുനിക വിദ്യാഭ്യാസ രീതികള്‍, ശാരീരിക-മാനസിക ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന പരിഷ്‌കാരങ്ങളെല്ലാം മുസ്ലീം സംഘടനകള്‍ എതിര്‍ക്കുകയാണ്.

കേരളത്തിലെ സ്‌കൂളുകളില്‍ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കാനും ലഹരിക്കും എതിരായി സൂംബ ഡാന്‍സ് ഒരു ഐഛിക പാഠ്യേതര പ്രവര്‍ത്തനമായി അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് ഇപ്പോള്‍ വിവാദത്തിന് ഇടയാക്കിയത്. സൂംബ, ലാറ്റിനമേരിക്കന്‍ നൃത്തരൂപങ്ങളും ഫിറ്റ്‌നസ്സും സമന്വയിപ്പിക്കുന്ന ഒരു വ്യായാമ രൂപമാണ്.

മുസ്ലീം സംഘടനകള്‍, പ്രത്യേകിച്ച് സമസ്തയും വിസ്ഡവും എംഎസ്എഫും സൂംബ ഡാന്‍സിന്റെ ചലനങ്ങള്‍ 'അനുചിതവും' 'പാശ്ചാത്യ സംസ്‌കാരത്തിന്റെ അനുകരണവും' ആണെന്ന് വാദിച്ചു. പെണ്‍കുട്ടികള്‍ ഇത്തരം നൃത്തരൂപങ്ങളില്‍ പങ്കെടുക്കുന്നത് മതപരമായ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ആണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് 'സദാചാര വിരുദ്ധമാണ്' എന്നുമാണ് ആരോപണം.

സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ ചില സംഘടനാ നേതാക്കള്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയിലും കൊണ്ടുപിടിച്ച ചര്‍ച്ചയാണ് നടക്കുന്നത്. പദ്ധതി ഒരു കാരണവശാലും ഒഴിവാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍, മുസ്ലീം സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തുമ്പോഴെല്ലാം ഇത്തരം പരിഷ്‌കാരങ്ങള്‍ ഉപേക്ഷിക്കുകയാണ് പതിവ്.

സംസ്ഥാന സര്‍ക്കാര്‍ ലിംഗനീതിയെക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ട് പാഠ്യപദ്ധതിയില്‍ ലിംഗസമത്വം, ലൈംഗിക വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചതും മുസ്ലീം സംഘടനകളായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയവരുടെ പ്രതിഷേധം മൂലം ഒഴിവാക്കിയിരുന്നു.

വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.യ്ക്ക് വിട്ടുകൊടുക്കുവാനുള്ള തീരുമാനവും സമാന രീതിയില്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. 2021-ലെ കേരള പി.എസ്.സി. നിയമം നടപ്പാക്കാനാനായിരുന്നു തീരുമാനം. എന്നാല്‍, സമസ്തയും മറ്റ് മുസ്ലിം സംഘടനകളും ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. വഖ്ഫ് ബോര്‍ഡിന്റെ നിയമനങ്ങള്‍ പി.എസ്.സി.യ്ക്ക് വിട്ടുകൊടുക്കുന്നത് വഖ്ഫ് സ്വത്തുക്കളുടെ മതപരമായ പ്രാധാന്യം കുറയ്ക്കുമെന്നും, വിശ്വാസികളല്ലാത്തവര്‍ ഈ ജോലികള്‍ക്ക് നിയമിതരാകാന്‍ സാധ്യതയുണ്ടെന്നും സമസ്ത വാദിച്ചു.

സ്‌കൂള്‍ കുട്ടികളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാനുള്ള ആലോചനയും മുസ്ലീം സംഘടകനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് മാറ്റിയത്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇഷ്ട യൂണിഫോം ധരിക്കാമെന്ന തീരുമാനം വലിയ സ്വീകാര്യത നേടിയിരുന്നു. എന്നാല്‍, പെണ്‍കുട്ടികള്‍ ആണ്‍വേഷമാണ് അണിയുന്നതെന്ന വിമര്‍ശനവുമായി ചില സംഘടനകള്‍ രംഗത്തെത്തി. ഇതോടെ, യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിക്കുകയായിരുന്നു.

സമസ്ത പോലുള്ള സംഘടനകളെ പിണക്കുന്നത് മുസ്ലീം വോട്ടുബാങ്കിനെ ബാധിക്കുമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആശങ്ക. 10,000-ലധികം മദ്രസകളും ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളുമുള്ള അവരുടെ സ്വാധീനം, സര്‍ക്കാരിനെ ചര്‍ച്ചകള്‍ക്ക് നിര്‍ബന്ധിതമാക്കുന്നു.

ഹൈസ്‌കൂളുകളില്‍ ദിവസം അരമണിക്കൂര്‍ വീതം പഠനസമയം കൂട്ടാനുള്ള തീരുമാനവും സര്‍ക്കാര്‍ പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്. ഹൈസ്‌കൂള്‍ ക്ലാസുകളുടെ സമയം രാവിലെ 9:15 മുതല്‍ വൈകിട്ട് 4:15 വരെ നീട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പുതിയ സമയക്രമം മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഏകദേശം 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ മദ്രസ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നുണ്ടെന്നും, സ്‌കൂള്‍ സമയം നീട്ടുന്നത് ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സമസ്ത വാദിച്ചു.

സമസ്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. സമയക്രമത്തില്‍ വാശിയില്ലെന്നും ബുദ്ധിമുട്ടുണ്ടാകാത്ത സമയക്രമം രൂപപ്പെടുത്തുമെന്നാണ് അദ്ദേഹം ഉറപ്പ് നല്‍കിയത്.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖല, ആധുനികവും ഉള്‍ക്കൊള്ളുന്നതുമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ മുന്നോട്ടു പോകുമ്പോള്‍, ഇതിന് പുറംതിരിഞ്ഞ് നില്‍ക്കുന്നത് നാടിനെ പിറകോട്ട് വലിക്കുന്നതിന് തുല്യമാണ്. സൂംബ ഡാന്‍സ് വിവാദത്തിലെങ്കിലും സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമോ എന്നത് കണ്ടറിയണം.