
കൊച്ചി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയെ തോളില്‍ കൈയ്യിട്ട് ഒപ്പം കൂട്ടുന്നത് കേരള രാഷ്ട്രീയത്തെ തിരികെ പോകാന്‍ പറ്റാത്തത്രയും അപകടകരമായ ഒരു പോയിന്റിലേക്കെത്തിക്കുമെന്ന് മാധ്യമപ്രവര്‍ത്തകനായ കെജെ ജേക്കബ്.
ജമാ അത്തെ ഇസ്ലാമിയുടെ തോളില്‍ കൈയിട്ടുകൊണ്ടു മതനിരപേക്ഷ രാഷ്ട്രീയം പറയുന്ന യു ഡി എഫ് നമ്മുടെ കാലത്തെ ഏറ്റവും വലിയ അപകടകരമായ കാഴ്ചയായിരിക്കും. ആ കാഴ്ച നാട്ടുകാരെ കാണിച്ചുകൊടുക്കാന്‍ പരിവാരത്തിനു പ്രത്യേകിച്ച് ടിക്കറ്റൊന്നും ആവശ്യമില്ല എന്ന കാര്യം അവരോര്‍ക്കണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജെ കെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ഐക്യജനാധിപത്യമുന്നണിയുടെ ഏകദേശം കുത്തക സീറ്റായ നിലമ്പൂരില്‍ ഒരു ഉപതെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്ന പേരില്‍ വി ഡി സതീശനും യു ഡി എഫിന്റെ മറ്റു നേതാക്കളും ഇപ്പോള്‍ ചെയ്യുന്നത് കേരള രാഷ്ട്രീയത്തെ തിരികെ പോകാന്‍ പറ്റാത്തത്രയും അപകടകരമായ ഒരു പോയിന്റിലേക്കെത്തിക്കുകയാണ്.
കേരളത്തിലെ മുസ്ലിം സമുദായത്തിന് ജമാ അത്തെ ഇസ്ലാമിയെ അറിയാം, അവരെന്താണ് ഉന്നംവയ്ക്കുന്നതെന്നും അറിയാം. മുസ്ലിം എന്ന ഒരൊറ്റ സര്‍വ്വനാമത്തില്‍ മുസ്ലിം പേരുള്ള എല്ലാവരെയും കൂട്ടിക്കെട്ടുന്ന പൊതുബോധത്തിനു പക്ഷെ ആ സമുദായത്തിനകത്തെ ഡൈനാമിക്‌സ് വലിയ പിടിയുണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ മറ്റൊരു മുസ്ലിം സംഘടനയായോ രാഷ്ട്രീയ പാര്‍ട്ടിയായായോ അവരതിനെ കാണുന്നു.
നമ്മുടെ നാട്ടിലെ 90 ശതമാനം വരുന്ന പരമ്പരാഗത മുസ്ലിങ്ങള്‍ക്ക്,
സ്വന്തം വിശ്വാസങ്ങള്‍ പിന്തുടരുമ്പോഴും ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കാനുള്ള രീതികള്‍ പതിനാലു നൂറ്റാണ്ടുകൊണ്ട് ചിട്ടപ്പെടുത്തിയെടുത്ത ന്യൂനപക്ഷ സമുദായത്തിന്, മതരാഷ്ട്രവാദികളായ ജമാ അത്തെ ഇസ്ലാമിയെ പക്ഷെ അംഗീകരിക്കാന്‍ പറ്റില്ല; ഇന്ത്യന്‍ മുസ്ലിംങ്ങള്‍ ഹിന്ദു ഇന്ത്യയില്‍ രണ്ടാംതരം പൗരന്മാരായി തുടരുന്നതില്‍ തനിക്കു പ്രത്യേക പ്രശ്‌നമൊന്നുമില്ല എന്ന് പറഞ്ഞ അവരുടെ ആചാര്യന്‍ മൗലാനാ അബുല്‍ ആല മൗദൂദിയെയും അംഗീകരിക്കാന്‍ പറ്റില്ല. ഇക്കാലമത്രയും അവരോടൊക്കെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് ആ സമുദായം കാണിച്ചിട്ടുളളത്. അതുകൊണ്ടുതന്നെ സമുദായത്തിന്റെ വേലിക്കുപുറത്താണ് അവരുടെ എപ്പോഴത്തെയും നില്‍പ്പ്.
ആ ജമാ അത്തെ ഇസ്ലാമിയെയാണ് 'അവര്‍ മാറി' എന്ന് പറഞ്ഞുകൊണ്ട് സതീശനും സണ്ണിജോസഫും കൂടി വിശുദ്ധീകരിച്ചു മുഖ്യധാരയിലേക്കു കൊണ്ടുവരുന്നത്.
തെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമി എടുക്കുന്ന നിപാടിനെയല്ല ഞാന്‍ പരാമര്‍ശിക്കുന്നത്. ജമാ അത്തെ ഇസ്ലാമി ഹിന്ദ് ഇന്ത്യന്‍ പൗരന്മാരുടെ ഒരു സംഘടനയാണ്; വെല്‍ഫെയര്‍ പാര്‍ട്ടി ഇന്ത്യന്‍ പൗരന്മാരുടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ഒരു തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണം, ആര്‍ക്കു വോട്ടു ചെയ്യണം എന്നൊക്കെ തീരുമാനിക്കാന്‍ അവര്‍ക്കു അവരുടെ കാരണങ്ങളുണ്ടാകും; അതിനനുസരിച്ചു തീരുമാനമെടുക്കാന്‍ അവര്‍ക്കു അവകാശമുണ്ട്. അവരുടെ വോട്ട് വേണോ വേണ്ടയോ എന്ന് പറയാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ട്.
പക്ഷെ അവരുടെ നിലപാട് അറിയാവുന്ന മതേതര രാഷ്ട്രീയക്കാര്‍ 'അവരുടെ നിലപാട് മാറി' എന്ന് അതിനെ ന്യായീകരിക്കുന്നതിലാണ് പ്രശ്‌നം. ആത്യന്തികമായി മതരാജ്യം സ്ഥാപിക്കുക എന്ന നിലപാടില്‍ എന്തെങ്കിലും വിട്ടുവീഴ്ച തങ്ങള്‍ നടത്തിയതായി അവര്‍ പറഞ്ഞു നമ്മളാരും കേട്ടിട്ടില്ല. അവരുടെ ഭരണഘടനയില്‍ അതിപ്പോഴും പറയുന്നുണ്ട്: 'ജമാ അത്തെ ഇല്മി ഹിന്ദിന്റെ ലക്ഷ്യം ദീനിന്റെ സ്ഥാപനമാണ്. (The objective of the Jamaat-e-iIslami Hind is Iqaamat-e-Deen, the real motive of which is solely the achievement of divine pleasure and success in the Hereafter.) അതിന്റെ ലക്ഷ്യം പരലോക സന്തോഷവും. ഒരു തെരഞ്ഞെടുപ്പിലോ ഒന്‍പതു തെരഞ്ഞെടുപ്പിലോ മാറുന്നതല്ല ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം, ലക്ഷ്യം.
***
ഏതു സംഘടനയെയും പോലെ ജമാത്തെ ഇസ്ലാമിയ്ക്കു അവരുടെ ആശയങ്ങള്‍ സമാധാനപരമായി പ്രചരിപ്പിക്കുന്നതിന് ഒരു തടസ്സവും ഉണ്ടാകേണ്ടതില്ല. പക്ഷെ അധികാരവും ഭരണനടത്തിപ്പും തെരഞ്ഞെടുപ്പിലൂടെ മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് ഏല്പിച്ചുകൊടുക്കുന്ന ഭരണഘടനയുള്ള നമ്മുടെ നാട്ടില്‍ ഒരു മതവാദ പാര്‍ട്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് രൂപം കൊടുക്കുകയും ആ രാഷ്ട്രീയ പാര്‍ട്ടി കേരളത്തിലെ പ്രധാന മതനിരപേക്ഷ രാഷ്ട്രീയ പ്ലാറ്റ്ഫോമുകളിലൊന്നില്‍ കയറിപ്പറ്റുകയും ചെയ്യുമ്പോള്‍ ആ പ്ലാറ്റ്‌ഫോമിനു അതിന്റെ മത നിരപേക്ഷ സ്വഭാവം നഷ്ടപ്പെടുകയാണ്. എല്‍ ഡി എഫും യു ഡി എഫും തമ്മിലുള്ള കളിയിലേക്ക് 'കളിക്കുന്നത് നമ്മള്‍ തമ്മിലാണെങ്കിലോ? അപ്പോള്‍ കളി വലിയവര്‍ തമ്മിലായില്ലേ?' എന്ന ചെങ്കളം മാധവന്റെ വരവാണ് ജമാ അത്തെ ഇസ്ലാമിയുടെ യു ഡി എഫ് പ്രവേശം. ആ കുയുക്തിയ്ക്ക് കേരളത്തിന്റെ മതനിരപേക്ഷ രാഷ്ട്രീയത്തെ എറിഞ്ഞുകൊടുക്കുകയാണ് യു ഡി എഫ് ഇപ്പോള്‍ ചെയ്യുന്നത്.
മതരാഷ്ട്ര വാദികളായ സംഘപരിവാരം കേരളത്തിന്റെ രാഷ്ട്രീയഭൂമികയുടെ പര്യമ്പുറത്താണ് ഇപ്പോഴും. മതനിരപേക്ഷ രാഷ്ട്രീയത്തില്‍ വരുന്ന വിള്ളലുകള്‍ക്കിടയിലൂടെ മാത്രമാണ് അവര്‍ക്കു പിടിച്ചുകയറാനാവുക. കോണ്‍ഗ്രസ് കണ്ണുകെട്ടിയും കൈകെട്ടിയും നിന്ന അവസരങ്ങളിലാണ് ഹിന്ദി ഹൃദയഭൂമിയില്‍പ്പോലും ബി ജെ പി ഇടിച്ചുകയറിയതും നമ്മുടെ നാടിന്റെ പൈതൃകത്തെ വര്‍ഗീയതയുടെ പിക്കാസുകള്‍ കൊണ്ടു ഇടിച്ചുനിരത്തിയതും. അതേ അപകടകരമായ കളി കളിക്കാനാണ് 'അവര്‍ മാറി' എന്ന് പറഞ്ഞുകൊണ്ട് കേരളത്തില്‍ ഇപ്പോള്‍ യു ഡി എഫ് തയാറാകുന്നത്.
ആറെസ്സെസ്സിന്റൊപ്പം ജനിച്ചതും ലോകത്തെങ്ങുമുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ മാതൃസംഘടനയുമായ മുസ്ലിം ബ്രദര്‍ഹുഡിന്റെ താത്വികാചാര്യനായിരുന്നു സയ്യദ് ഖുത്തുബ്. ആധുനിക ഈജിപ്തിന്റെ സൃഷ്ടാവ്, ചേരിചേരാ സഖ്യത്തിന്റെ രൂപീകരണത്തിനു ജവഹര്‍ലാല്‍ നെഹ്രുവിനും ജോസഫ് ടിറ്റോയ്ക്കുമൊപ്പം പ്രവര്‍ത്തിച്ച സാമ്രാജ്യത്വ വിരുദ്ധന്‍, ഉറച്ച മത നിരപേക്ഷവാദി... ഈ വിശേഷണങ്ങളുള്ള ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍ നാസറിനെ വധിക്കാന്‍ ശ്രമിച്ചത്തിനു തൂക്കികൊല്ലപ്പെട്ട ആ വര്‍ഗീയവാദിയുടെ പടം പൊക്കിപ്പിടിച്ചാണ് ജമാ അത്തെ ഇസ്ലാമിയുടെ യുവസംഘടനയായ സോളിഡാരിറ്റി വഖ്ഫ് നിയമത്തിനെതിരെ കോഴിക്കോട് പ്രകടനം സംഘടിപ്പിച്ചത്. ഇന്ത്യയിലെ മത നിരപേക്ഷ മനുഷ്യര്‍ ഒരുമിച്ചണിനിരന്ന വഖ്ഫ് നിയമ പ്രക്ഷോഭത്തില്‍ ഈ മതവാദ ഐക്കണ്‍ പ്രത്യക്ഷപ്പെട്ടിട്ട് രണ്ടു മാസമേ ആയുള്ളൂ. ആ പാര്‍ട്ടികളെയാണ് 'അവര്‍ മാറി' എന്നുപറഞ്ഞു നെഹ്രുവിന്റെ പിന്മുറക്കാര്‍ എഴുന്നള്ളിക്കുന്നത്. ആഴ്ചയില്‍ ഒരു പുസ്തകം വച്ച് വായിക്കുന്ന ശ്രീ സതീശന്‍ എങ്ങിനെയാണ് ജമാ അത്തെ ഇസ്ലാമിയുടെയും മുസ്ലിം ബ്രദര്ഹുഡിന്റെയും ഒക്കെ ചരിത്രം മറന്നുപോകുന്നത്?
ജമാ അത്തെ ഇസ്ലാമിയുടെ തോളില്‍ കൈയിട്ടുകൊണ്ടു മതനിരപേക്ഷ രാഷ്ട്രീയം പറയുന്ന യു ഡി എഫ് നമ്മുടെ കാലത്തെ ഏറ്റവും വലിയ അപകടകരമായ കാഴ്ചയായിരിക്കും; ആ കാഴ്ച നാട്ടുകാരെ കാണിച്ചുകൊടുക്കാന്‍ പരിവാരത്തിനു പ്രത്യേകിച്ച് ടിക്കറ്റൊന്നും ആവശ്യമില്ല എന്ന കാര്യം അവരോര്‍ക്കണം. ബംഗ്‌ളാദേശിലെ ജമാത്തെ ഇസ്ലാമി എന്താണ് എന്ന് മനുഷ്യരൊക്കെ കണ്ടുകൊണ്ടിരിക്കുന്ന നാളുകളാണിത്.
യു ഡി എഫ് രാഷ്ട്രീയത്തിലേക്കുള്ള ജമാ അത്തെ ഇസ്ലാമിയുടെ എന്‍ട്രി യു ഡി എഫിലെ മത നിരപേക്ഷ മനുഷ്യര്‍ ആലോചിക്കേണ്ട ഒരു വിഷയമാണ് എന്ന് ഞാന്‍ കരുതുന്നു. എന്തുകൊണ്ട് വെള്ളം ചേര്‍ക്കാത്ത മതനിരപേക്ഷ നിലപാട് സ്വീകരിക്കേണ്ടതുണ്ട് എന്ന് ഇടതുപക്ഷത്തുള്ളവര്‍ക്കും ഇതൊരു ഓര്‍മ്മപ്പെടുത്തലാകും.