കോട്ടയം മെഡിക്കല്‍ കോളേജിലെ ശുചിമുറി തകര്‍ന്നുവീണ സംഭവം ; മരിച്ചത് കാണാതായ ബിന്ദു , കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങികിടന്നത് ഒന്നരമണിക്കൂറോളം, തെരച്ചിൽ നടത്തിയത് ബന്ധുക്കൾ പരാതിയുമായി എത്തിയപ്പോൾ

02:26 PM Jul 03, 2025 |


കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശുചിമുറി തകര്‍ന്നുവീണു മരിച്ചത്  ബിന്ദുവെന്ന് സ്ഥിരീകരിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മകള്‍ക്കൊപ്പം കൂട്ടിരിപ്പിനായാണ് ആശുപത്രിയില്‍ എത്തിയത്. രാവിലെ കുളിക്കാനായി തകര്‍ന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന ശുചിമുറിയിലേക്ക് പോയപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഒന്നരമണിക്കൂറോളം ബിന്ദു കെട്ടിടത്തിനുള്ളിൽ കുടങ്ങികിടന്നുവെന്നാണ് ലഭിക്കുന്ന വിവരം .

ജൂലൈ ഒന്നിനാണ് ഭര്‍ത്താവ് വിശ്രുതനൊപ്പം ബിന്ദു മകളുടെ ചികിത്സക്കായി ആശുപത്രിയിലെത്തിയത്. മകളെ ശസ്ത്രക്രിയക്കായി ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തലയോലപ്പറമ്പ് പള്ളിക്കവലയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിന്ദു വസ്ത്രശാലയില്‍ ജീവനക്കാരിയാണ്. നിര്‍മ്മാണ തൊഴിലാളിയാണ് ഭര്‍ത്താവ് വിശ്രുതന്‍.

കെട്ടിടം തകര്‍ന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഭര്‍ത്താവായിരുന്നു പരാതി നല്‍കിയത്. 13ാം വാര്‍ഡിലാണ് ബിന്ദു പോയതെന്നും 13, 14 വാര്‍ഡിലുള്ളവര്‍ 14 ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നുമായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്. കാഷ്വാലിറ്റിയില്‍ അടക്കം തെരച്ചില്‍ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ വന്നതോടെ ബന്ധുക്കള്‍ പരാതി ഉന്നയിക്കുകയായിരുന്നു.