തിരുവനന്തപുരം : കൊല്ലം കൊട്ടിയത്ത് ദേശീയപാത 66ലെ നിർമാണത്തിലിരുന്ന മൺമതിൽ ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ദേശീയപാത നിർമാണത്തിൻറെ ക്രെഡിറ്റ് എടുക്കുന്നവരും റീൽസ് ഇട്ട് ആഘോഷമാക്കുന്നവരും അപകടത്തിൻറെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു. തകർന്നു വീഴാത്ത പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് അധിക്ഷേപിച്ചവരാണ് ഇപ്പോൾ ദേശീയപാത തകർന്ന് വീഴുന്നതിൽ ഉത്തരവാദിത്തം ഇല്ലെന്ന് പറയുന്നത്.
സംസ്ഥാനത്ത് ഉടനീളെ ദേശീയപാത തകർന്ന് വീണിട്ടും കേരള സർക്കാരിന് മാത്രം ഒരു പരാതിയുമില്ല. അപകടം ഉണ്ടാകുമ്പോൾ മാത്രം ഇടപെട്ടിട്ട് കാര്യമില്ല. ദേശീയപാതയിലെ അഴിമതി നിർമിതികളാണ് ഓരോ ദിവസവും തകർന്നു വീഴുന്നത്. ദേശീയപാത നിർമാണത്തിൻറെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത നിർമാണത്തിൻറെ ഭാഗമായുള്ള അപകടങ്ങൾ സംസ്ഥാനത്ത് തുടർച്ചയായി സംഭവിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലാതെയാണ് നിർമ്മാണം നടക്കുന്നത്. ആലപ്പുഴയയിൽ ഗർഡർ ഇളകി വീണ് ഒരാൾ മരിച്ചിട്ട് അധിക ദിവസങ്ങളായില്ല. അതിന് പിന്നാലെ കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ ഭിത്തി തകർന്നു വീണു. സർവീസ് റോഡ് ഇടിഞ് താണു. ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായം ഒഴിവായത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാത നിർമാണത്തിൽ അപാകതകളുണ്ട്. ഇക്കാര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ദേശീയപാത അതോറിട്ടിയുടെയും ശ്രദ്ധയിൽ പല തവണ കൊണ്ടുവന്നതുമാണ്. ദേശീയപാത നിർമാണത്തിൻറെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പങ്കുണ്ട്. എൻജീനീയറിങ് പിഴവുകൾ പരിശോധിക്കാനും അഴിമതി പുറത്ത് കൊണ്ട് വരാനും അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ ഇനിയെങ്കിലുംതയാറാകണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച വൈകീട്ട് 4.15ഓടെയാണ് കൊല്ലം കൊട്ടിയത്ത് ദേശീയപാത 66ലെ നിർമാണത്തിലിരുന്ന മൺമതിൽ ഇടിഞ്ഞുതാഴ്ന്നത്. ഇതിന്റെ ആഘാതത്തിൽ സമീപത്തെ സർവിസ് റോഡ് തകർന്നു. കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന റോഡിൽ കൊട്ടിയത്തിന് സമീപം മൈലക്കാടായിരുന്നു സംഭവം.
വീണ്ടുകീറിയ സർവിസ് റോഡിൽ സംഭവസമയം ഉണ്ടായിരുന്ന ഒരു സ്കൂൾ ബസും മൂന്ന് കാറുകളും അപകടകരമായ രീതിയിൽ കുടുങ്ങി. വാഹനങ്ങൾക്ക് തൊട്ടുമുകളിലായി, മൺമതിലിൻറെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കാർ യാത്രികരും സ്കൂൾ ബസിലുണ്ടായിരുന്ന കുട്ടികളും ഇറങ്ങി ഓടി.
അടിപ്പാതയോട് ചേരുന്ന സ്ഥലത്ത് കോൺക്രീറ്റ് ബ്ലോക്കുകൾക്കുള്ളിൽ നിറച്ചു കൊണ്ടിരുന്ന മണ്ണ് ഇടിഞ്ഞുതാഴ്ന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. 200 മീറ്ററോളം റോഡ് താഴ്ന്നുപോയിട്ടുണ്ട്. മൺമതിലിന്റെ ബ്ലോക്കുകൾ ഉൾപ്പെടെ ഭാഗം ഉള്ളിലേക്കുതന്നെ മറിഞ്ഞതാണ് രക്ഷയായത്.
ഇരുവശത്തായുള്ള വയലുകളെ ബന്ധിപ്പിക്കുന്ന ചെറുതോടിന് കടന്നുപോകാൻ റോഡിന് കുറുകെ നിർമിച്ച കലുങ്ക് തകർന്ന് വെള്ളം റോഡിലേക്ക് ഒഴുകി. തകർന്ന റോഡിൻറെ വശങ്ങളിലെ കോൺക്രീറ്റ് ബ്ലോക്കുകൾ ഏതു സമയവും വീഴാവുന്ന നിലയിലാണ്.
തകർന്ന ഭാഗം ഉടൻ പുനർ നിർമ്മിക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ റീജണൽ ഓഫിസർ ജാൻ പാസ് അറിയിച്ചു. എല്ലാ സുരക്ഷാ നടപടികളും പാലിച്ചു കൊണ്ടാണ് ദേശീയപാതയുടെ നിർമാണം നടത്തുന്നത്. റോഡ് തകരുന്ന നിലയിൽ എന്താണ് സംഭവിച്ചതെന്ന് കരാർ കമ്പനിയിൽ അധികൃതരിൽ നിന്നും റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ പരാതികൾ അടിസ്ഥാന രഹിതമാണെന്നും ഓഫിസർ പറഞ്ഞു.
മൈലക്കാട് ഉയരപ്പാത ഇടിഞ്ഞ് വീണ സംഭവത്തെ കുറിച്ച് അടിയന്തിര അന്വേഷണം നടത്തി ഉത്തരവാദികളുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ദേശീയപാതയും റോഡ് ഗതാഗതവും വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയോടും ദേശീയപാത അതോറിറ്റി അധികൃതരോടും ആവശ്യപ്പെട്ടു.
കേരളത്തിലെ ഭൂപ്രകൃതിയും പ്രദേശത്തിൻറെ സവിശേഷതയും കണക്കിലെടുത്ത് ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെ ദേശീയപാതയെയും സർവീസ് റോഡുകളെയും വേർതിരിച്ച് വൻമതിൽ കെട്ടി മണ്ണ് നിറച്ച് നടത്തുന്ന സ്ഥലങ്ങളിലാണ് അപകടം ആവർത്തിക്കുന്നതെന്നും എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചു.
സുരക്ഷ മുൻകരുതലില്ലാതെ നിർമാണം നടത്തുന്നതിനെതിരെ പ്രദേശവാസികളും രാഷ്ട്രീയകക്ഷികളും പ്രതിഷേധിച്ചു.