
ആചാരങ്ങളിൽ വ്യത്യസ്ത നിലനിൽക്കുന്ന ഉത്തരകേരളത്തിൽ തന്നെ അപൂർവ്വം ക്ഷേത്രം , ഭക്ത ലക്ഷങ്ങൾ ഒഴുകിയെത്തുന്ന പ്രകൃതിയുടെ മടിത്തട്ടിലെ ക്ഷേത്രമില്ല ക്ഷേത്രമായ അക്കരെ കൊട്ടിയൂരിൽ സ്ഥിരമായ യാതൊരു നിർമിതികളും കാണാനാകില്ല. ഉത്സവം കഴിയുന്നതോടെ പ്രകൃതിയിൽ ലയിച്ചുചേരും വിധമാണ് ഇവിടത്തെ നിർമാണങ്ങളെല്ലാം.
ഓല മേഞ്ഞ ദൈവപ്പുരകളും പർണ്ണശാലകളുമായി കാലത്തിന് ഇന്നും തിരുത്താൻ കഴിയാത്ത വിധം പ്രകൃതിയുമായി കൊട്ടിയൂർ ഇണങ്ങിചേർന്നിരിക്കുന്നു. വൈശാഖോത്സവകാലത്ത് കൊട്ടിയൂരിൽ അവകാശികൾക്കും ഉത്സവനടത്തിപ്പ് കാര്യങ്ങൾക്കുമായി ഒരുക്കുന്ന പർണ്ണശാലകളുടെ പ്രാധാന്യം അറിയാം....
കാനന നടുവിലെ അക്കരെ സന്നിധിയിൽ മേല്ക്കുര ഇല്ലാതെ തുറസായാണ് സ്വയംഭൂ വിഗ്രഹം സ്ഥിതി ചെയ്യുന്നത്. ഇവിടെ കാട്ടോലകളിൽ കെട്ടിയ ശ്രീകോവിൽ ഉയരുക ഉത്സവം തുടങ്ങിയ ശേഷം മാത്രം ആയിരിക്കും. കാലങ്ങൾക്ക് മുമ്പേ പ്രകൃതി ഭാവങ്ങളുടെ വേഷപ്പകർച്ചയിൽ ഓലക്കുട ചൂടിയും ഈ യാഗപർണ്ണശാലയിൽ തീർത്ഥാടകർ എത്തിയിരുന്നു. വൈശാഖോത്സവത്തിനായി മാത്രം തുറക്കുന്ന അക്കരെ സന്നിധിയിൽ അവകാശികൾക്കും ഉത്സവനടത്തിപ്പ് കാര്യങ്ങൾക്കുമായി ഒരുക്കുന്നത് 32 കയ്യാലകളാണ്.
ആദിവാസികൾമുതൽ ബ്രാഹ്‌മണർ വരെയുള്ളവരായി നൂറുകണക്കിന് അവകാശികളാണ് കൊട്ടിയൂരിൽ ഉള്ളത് , എല്ലാ ജാതിവിഭാഗങ്ങൾക്കും ഇതുപോലെ പങ്കാളിത്തമുള്ള മറ്റൊരു ദേവസ്ഥാനം കൊട്ടിയൂരല്ലാതെ മറ്റൊരിടത്തും ഉണ്ടാവില്ല.ഒരു വിഭാഗക്കാർ ഇതിൽ വിട്ടു നിന്നാൽ പോലും ഉത്സവം നടക്കില്ല. അവകാശികൾക്കെല്ലാവർക്കും ഓരോ ആചാരപ്പേരുകൾ, ഉത്സവത്തിൽ വ്യത്യസ്തമായ ചുമതലകൾ.
പർണശാലകളും കയ്യാലുകളും കെട്ടിയൊരുക്കാൻ കവുങ്ങിൻനാരുകളും ഓലകളും മാത്രമേ ഉപയോഗിക്കൂ. പർണശാലകൾ എന്നുകരുതുന്ന 32 കയ്യാലകൾ ആണ് ഉത്സവകാലത്ത് തിരുവഞ്ചിറയ്ക്ക് ചുറ്റും കെട്ടി ഒരുക്കുന്നത്. ഉത്സവ നടത്തിപ്പുകാർക്കും അടിയന്തിരക്കാർക്കും അവകാശികൾക്കും താമസിക്കാൻ വേണ്ടിയാണിത്.
കരിമ്പനക്കൽ ചാത്തോത്ത് കയ്യാല, പേര്യ നായർ, വടക്കേടത്ത് നായർ, ഓച്ചർ, തന്ത്രി കോഴിക്കോട്ടിരി, പടിഞ്ഞീറ്റ, കോവിലകം, ആശാരി, പുറംകലയൻ, പെരുവണ്ണാൻ, ഒറ്റപ്പിലാൻ, കലശമണ്ഡപം, പാലോന്നം, കൂത്തമ്പലം, കണക്കപ്പിള്ള, സമുദായി, തന്ത്രി നന്ത്യാർവള്ളി, ദേവസ്വം ഓഫീസ്, തേടൻ വാര്യർ, നമ്പീശൻ, പൂവൻ നമ്പീശൻ, ആക്കൽ, കുളങ്ങരേത്ത്, തിട്ടയിൽ, പനയൂർ, ഉഷകാമ്പ്രം, പന്തീരടികാമ്പ്രം, എക്‌സിക്യുട്ടീവ് ഓഫീസറുടെ കയ്യാല, പോലീസ്, എൻ.എച്ച.് ട്രസ്റ്റീസ്, അന്നദാനം, പ്രാഥമികചികിൽസാകേന്ദ്രം എന്നിങ്ങനെ അക്കരെ കൊട്ടിയൂരിൽ കൈയ്യാലകൾ പ്രവർത്തിച്ചുവരുന്നു .