കൂരിയാട് ദേശീയപാത തകര്‍ച്ച ; കേരളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ബി എല്‍ മീണയെ സ്ഥലംമാറ്റി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ

04:36 PM Jun 07, 2025 | Suchithra Sivadas

കൂരിയാട് ദേശീയപാത തകര്‍ച്ചയില്‍ കേരളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ബി എല്‍ മീണയെ സ്ഥലംമാറ്റി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. കേരള റീജിയണല്‍ മാനേജരായ മീണയെ ഡല്‍ഹിയിലേക്കാണ് സ്ഥലംമാറ്റിയത്. എ കെ മിശ്രയ്ക്കാണ് പകരം ചുമതല. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി.


ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കിയിരുന്നു. കരാറുകാരന്‍ മേല്‍പ്പാലം സ്വന്തം ചെലവില്‍ പുനര്‍നിര്‍മിക്കണമെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നത്. സുരക്ഷാ കണ്‍സള്‍ട്ടന്റ് കമ്പനിയടക്കം മൂന്ന് കമ്പനികള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ട്. കുരിയാട് ദേശീയപാത തകര്‍ന്നതില്‍ അന്വേഷണ സമിതി ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്.

കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനിക്ക് വന്‍ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ടില്‍ മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ലെന്നും ഡിസൈനില്‍ ഉള്‍പ്പെടെ പാളിച്ച സംഭവിച്ചുവെന്നുമാണ് സൂചിപ്പിച്ചിട്ടുള്ളത്.

നെല്‍പ്പാടങ്ങളില്‍ പരിശോധന നടന്നില്ലെന്നും മറ്റ് സ്ഥലങ്ങളിലും പ്രശ്നങ്ങള്‍ ഉണ്ടായേക്കുമെന്നും വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കാനും ശിപാര്‍ശയുണ്ട്. ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കണമെന്നാണ് ശിപാര്‍ശ. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നാണ് വ്യക്തമാക്കുന്നത്. കൂരിയാട് മേഖലയിലെ നെല്‍പ്പാടങ്ങളിലടക്കം ആവശ്യമായ സാങ്കേതിക പരിശോധന നടന്നില്ലെന്നും ഡിസൈനില്‍ വന്‍ തകരാര്‍ ഉണ്ടെന്നുമാണ് വിദഗ്ദ സമിതിയുടെ കണ്ടെത്തലുണ്ടായിരുന്നു.