+

പോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തി; കോന്നി ഡിവൈഎസ്പിക്കും എസ്എച്ച്ഒയ്ക്കും സസ്പെന്‍ഷന്‍

ലഹരിക്കേസില്‍ അറസ്റ്റ് ചെയ്ത സുരേഷ് എന്ന യുവാവ് ആത്മഹത്യ ചെയ്ത കേസിലും ഇരുവര്‍ക്കും വീഴ്ച വന്നെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

പോക്സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കോന്നി ഡിവൈഎസ്പിക്കും എസ്എച്ച്ഒയ്ക്കും സസ്പെന്‍ഷന്‍. ഡിവൈഎസ്പി ടി രാജപ്പന്‍, എസ്എച്ച്ഒ പി ശ്രീജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. റേഞ്ച് ഡിഐജി അജിതാ ബീഗത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി.

ഹൈക്കോടതി അഭിഭാഷകനും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഗവണ്‍മെന്റ് പ്ലീഡര്‍ കൂടിയായ നൗഷാദ് പ്രതിയായ പോക്സോ കേസില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് എസ്പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ആഭ്യന്തരവകുപ്പ് സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്. 16 വയസുകാരിയെ ബന്ധുവിന്റെ സഹായത്തോടെ പീഡിപ്പിച്ച കേസിലാണ് വീഴ്ച വരുത്തിയത്.

പരാതി ലഭിച്ച് മൂന്നര മാസത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല, പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെങ്കിലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല തുടങ്ങിയ വീഴ്ചകളാണ് പ്രധാനമായും രണ്ട് പൊലീസുകാര്‍ക്കുമെതിരെ ചുമത്തിയത്.

സംഭവത്തില്‍ ആദ്യം കേസെടുക്കുന്നതിലും നടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിലും ഡിവൈഎസ്പിയും എസ്എച്ച്ഒയും വീഴ്ച വരുത്തിയെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ലഹരിക്കേസില്‍ അറസ്റ്റ് ചെയ്ത സുരേഷ് എന്ന യുവാവ് ആത്മഹത്യ ചെയ്ത കേസിലും ഇരുവര്‍ക്കും വീഴ്ച വന്നെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് രണ്ട് മാസം മുമ്പ് നല്‍കിയ പോക്സോ കേസ് അട്ടിമറിയിലും ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്.

facebook twitter