+

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിച്ചേക്കും

പി വി അന്‍വര്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയ സാധ്യത കൂടിയെന്ന വിലയിരുത്തലിലാണ് നേത്യത്വം.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. പൊതു സ്വതന്ത്രനെ സ്ഥാനാര്‍ത്ഥിയാക്കണോ പാര്‍ട്ടി നേത്യത്വത്തില്‍ നിന്ന് ഒരാളെ നിര്‍ത്തണോ എന്ന കാര്യത്തില്‍ സെക്രട്ടേറിയറ്റ് അന്തിമ തീരുമാനം എടുക്കും.

എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന ആഗ്രഹം മലപ്പുറം ജില്ലാ കമ്മിറ്റിക്കുണ്ട്. നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലിം, ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീര്‍ എന്നിവര്‍ പരിഗണനയിലുണ്ട്. പ്രൊഫ. തോമസ് മാത്യു, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു എന്നിവരുടെ പേരാണ് പൊതുസ്വതന്ത്രരായി പറഞ്ഞു കേള്‍ക്കുന്നത്.


പി വി അന്‍വര്‍ ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയ സാധ്യത കൂടിയെന്ന വിലയിരുത്തലിലാണ് നേത്യത്വം. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടും തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്യും.
ഏതൊക്കെ മുതിര്‍ന്ന നേതാക്കള്‍ നിലമ്പൂരില്‍ ക്യാംപ് ചെയ്യണം എന്നതും യോഗത്തില്‍ തീരുമാനിക്കും.

എല്‍ഡിഎഫ് യോഗവും ഇന്ന് ചേരും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമമാക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേര് സിപിഐഎം നേതാക്കള്‍ യോഗത്തെ അറിയിക്കും. വൈകിട്ട് 3.30 ന് എകെജി സെന്ററില്‍ വെച്ചാണ് യോഗം ചേരുക. 

facebook twitter