+

നാലുവര്‍ഷം ലിവ് ഇന്‍ പങ്കാളി ; വിവാഹം കഴിയ്ക്കില്ലെന്നറിഞ്ഞതോടെ ബലാത്സംഗ കേസ് ; പരാതി തള്ളി കോടതി

ലിവ് ഇന്‍ ബന്ധത്തിലേക്ക് വന്നത് വിവാഹം കഴിക്കുമെന്ന വാഗ്ദാനം വിശ്വസിച്ചാണെന്ന് പറയുന്നവര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് വിവാഹ വാഗ്ദാനം മുന്‍നിര്‍ത്തിയാണെന്ന് കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി

 പരസ്പര സമ്മതത്തോടെയുള്ള നാല് വര്‍ഷം നീണ്ട ശാരീരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാന്‍ വിസമ്മതിക്കുന്നത് കുറ്റകരമാകില്ലെന്ന് അലഹബാദ് ഹൈക്കോടതി. ലിവ്-ഇന്‍ പങ്കാളിയായ യുവതിയുടെ പരാതിയില്‍ യുവാവിനെതിരായ ബലാത്സംഗ പരാതി തള്ളിക്കൊണ്ടായിരുന്നു വിധി. വര്‍ഷങ്ങളോളം ഒരുമിച്ച് ജീവിച്ചവര്‍, ആ തീരുമാനം സ്വമേധയാ എടുത്തതാണെന്ന് മനസിലാക്കുന്നതായും ജസ്റ്റിസ് അരുണ്‍ കുമാര്‍ സിങ് ദേശ്വാള്‍ ചൂണ്ടിക്കാട്ടി.

ലിവ് ഇന്‍ ബന്ധത്തിലേക്ക് വന്നത് വിവാഹം കഴിക്കുമെന്ന വാഗ്ദാനം വിശ്വസിച്ചാണെന്ന് പറയുന്നവര്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് വിവാഹ വാഗ്ദാനം മുന്‍നിര്‍ത്തിയാണെന്ന് കരുതാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ പരാതിക്കാരിയുമായി വിവാഹിതരാവാമെന്ന ധാരണയില്‍ തന്നെയാണ് ഒരുമിച്ച് ജീവിച്ചതെന്നും എന്നാല്‍ ഒരുമിച്ചുള്ള ജീവിതത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉയര്‍ന്നതോടെയാണ് തീരുമാനത്തില്‍ നിന്ന് പിന്മാറിയതെന്നുമാണ് പ്രതിയായ യുവാവ് വാദിച്ചത്.

തഹസില്‍ ഓഫീസ് ജീവനക്കാരായ ഇരു കക്ഷികളും നാല് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചത് അവരുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും അറിയാവുന്നതാണെന്ന വസ്തുത കോടതി ചൂണ്ടിക്കാട്ടി. പിന്നീട് യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. ആദ്യഘട്ടത്തില്‍ ഇരുവിഭാഗത്തിന്റെയും വാദം കേട്ട സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥരും പരാതിക്കാരി കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യപ്പെടുന്നില്ലെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17 നാണ് പരാതിക്കാരി കേസ് ഫയല്‍ ചെയ്തത്.

facebook twitter