
കോഴിക്കോട് : രണ്ടാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് വടക്കൻ ജില്ലകളിലും നാളെ (വ്യാഴം) പൊതു അവധി പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി.
സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. ഈ ജില്ലകളിൽ കൊട്ടിക്കലാശത്തോടെ ചൊവ്വാഴ്ച പരസ്യപ്രചാരണം അവസാനിച്ചു. ബുധനാഴ്ച നിശബ്ദ പ്രചാരണം.
മധ്യകേരളത്തിന് വടക്കോട്ടുള്ള ഏഴു ജില്ലകളിലെ 1,53,37,176 കോടി വോട്ടർമാരാണ് വ്യാഴാഴ്ച പോളിങ് ബൂത്തുകളിലേക്ക് പോകുന്നത്. ഇതിൽ 72.47 ലക്ഷം പുരുഷൻമാരും 80.92 ലക്ഷം സ്ത്രീകളുമാണ്. 470 ഗ്രാമപഞ്ചായത്തുകൾ, 77 ബ്ലോക്ക് പഞ്ചായത്തുകൾ, ഏഴ് ജില്ല പഞ്ചായത്തുകൾ, 47 മുനിസിപ്പാലിറ്റികൾ, മൂന്ന് കോർപറേഷനുകൾ എന്നിവിടങ്ങളിലാണ് വോട്ടിങ്.
12,391 വാർഡുകളിലായി 38,994 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 18,974 പുരുഷൻമാരും 20,020 സ്ത്രീകളും. രണ്ടാംഘട്ടത്തിലാണ് പ്രശ്ന ബാധിത ബൂത്തുകളും ഏറെയുള്ളത്. 2055 പ്രശ്ന ബാധിത ബൂത്തുകളാണ് ഏഴു ജില്ലകളിലായുള്ളത്. ഇതിൽ പകുതിയിൽ കൂടുതലും കണ്ണൂർ ജില്ലയിലാണ്.