വര്‍ഗീയവിഷ വിതരണക്കാരി മുതല്‍ ജമാഅത്തെ ഇസ്ലാമിവരെ കൈകോര്‍ത്ത് ആഘോഷിച്ചു തകര്‍ക്കുന്നു, ഇതിനേക്കാള്‍ വലിയ ആഹ്ലാദമില്ലെന്ന് സ്വരാജ്

02:10 PM Jun 24, 2025 |


കൊച്ചി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോല്‍വി ആഘോഷിക്കാന്‍ ആര്‍എസ്എസ്സും ജമാഅത്തെ ഇസ്ലാമിയുമെല്ലാം കൈകോര്‍ക്കുന്നത് തന്നെ സംബന്ധിച്ച് ആഹ്ലാദകരമാണെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോര്‍ത്തു നിന്ന് അക്രമിക്കുന്നുവെങ്കില്‍, സകല നിറത്തിലുമുള്ള വര്‍ഗ്ഗീയ ഭീകരവാദികള്‍ ഒരുമിച്ച് അക്രമിക്കുന്നുവെങ്കില്‍ അതിനേക്കാള്‍ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ലെന്ന് സ്വരാജ് പറഞ്ഞു. നിലമ്പൂര്‍ വോട്ടെണ്ണലിന് പിന്നാലെ ഹിന്ദു സംഘടനാ നേതാവ് കെപി ശശികലയും ആര്‍എസ് എസ് ജമാ അത്തെ അനുകൂലികളുമെല്ലാം ഫേസ്ബുക്കില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.

എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

പരാജയത്തിനിടയിലും ചില ആഹ്ലാദങ്ങള്‍..... 
തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ പരാജയത്തിനുശേഷം  ശ്രദ്ധയില്‍പ്പെട്ട പ്രതികരണങ്ങളില്‍ ചിലത് ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്. 
LDFന്റെ പരാജയത്തില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് സംഘപരിവാരമാണ്.
വര്‍ഗീയവിഷ വിതരണക്കാരി മുതല്‍ RSS ന്റെ കൂലിപ്പണി നിരീക്ഷകര്‍ വരെ സകല വര്‍ഗീയവാദികളും ഇക്കൂട്ടത്തിലുണ്ട്. 
RSS ന്റെ സ്വന്തം സ്ഥാനാര്‍ത്ഥി താമര അടയാളത്തില്‍ മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടിട്ടും സംഘപരിവാരം ആഘോഷിച്ചു തകര്‍ക്കുകയാണ് ??. 
ഇക്കാര്യത്തില്‍ സംഘപരിവാരത്തിനൊപ്പം ജമാഅത്തെ ഇസ്ലാമിയുമുണ്ട് . സംഘപരിവാര നിലവാരത്തില്‍ ആക്ഷേപവും പരിഹാസവും നുണയും ചേര്‍ത്ത് LDF പരാജയം അവരും ആഘോഷിക്കുന്നു. 
LDFന്റെ പരാജയം / UDF വിജയം തങ്ങള്‍ക്കു കൂടി ആഘോഷിക്കാനുള്ളതാണെന്ന് സംഘപരിവാരവും ഇസ്ലാമിക സംഘപരിവാരവും ഒരുമിച്ച് തെളിയിക്കുന്നു.
ഒരു കമ്യൂണിസ്റ്റ് എന്ന നിലയില്‍
തിരഞ്ഞെടുപ്പില്‍  പരാജയപ്പെടുമ്പോഴും ആഹ്ലാദിക്കാന്‍ ഇതില്‍പരം എന്തു വേണം .
ഒരേ സമയം ഹിന്ദുത്വ താലിബാനും
ഇസ്ലാമിക സംഘപരിവാരവും കൈകോര്‍ത്തു നിന്ന് 
അക്രമിക്കുന്നുവെങ്കില്‍ ,
സകല നിറത്തിലുമുള്ള വര്‍ഗ്ഗീയ ഭീകരവാദികള്‍ ഒരുമിച്ച് അക്രമിക്കുന്നുവെങ്കില്‍ 
അതിനേക്കാള്‍ വലിയ ആഹ്ലാദവും അഭിമാനവും വേറെയില്ല.