യുഎസിലെ ദെനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി സുരക്ഷിതന്‍; തിരിച്ചിറങ്ങി തുടങ്ങി

01:00 PM Jun 19, 2025 | Rajani kannur

നോർത്ത് അമേരിക്കയിലെ ദെനാലി പർവതത്തിൽ കുടുങ്ങിയ മലയാളിയായ പർവതാരോഹകൻ ഷെയ്ഖ് ഹസൻ ഖാനെ കണ്ടെത്തിയതായി അലാസ്ക ഗവർണറുടെ ചീഫ് ഓഫ് സ്റ്റാഫ് ഗാലഗർ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. കേരളത്തിൽ നിന്നുള്ള ഹസൻ ഖാൻ, അദ്ദേഹത്തിന്റെ സഹയാത്രികനായ തമിഴ്നാട് സ്വദേശി എന്നിവർ ക്യാമ്പ് വി-യിൽ നിന്ന് ബേസ് ക്യാമ്പിലേക്ക് തിരിച്ചുള്ള യാത്രയിലാണെന്നാണ് ഗാലഗർ അറിയിച്ചിരിക്കുന്നത്.

ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കാൻ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസൻ ഖാൻ കൊടുങ്കാറ്റിൽപ്പെട്ടത്. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ പർവതത്തിന് 17000 അടി മുകളിലുള്ള ബേസ് ക്യാംപിലാണ് ഹസൻ ഉള്ളത്. ഭക്ഷണവും വെള്ളവും ഇല്ലാത്ത ക്യാംപിൽ രക്ഷാദൗത്യം ദുഷ്കരമായിരുന്നു. എവറസ്റ്റ് കൊടുമുടിയടക്കം കീഴടക്കി വാർത്തകളിൽ ഇടം പിടിച്ച ഷെയ്ക് ഹസൻ ഖാൻ ധനകാര്യ വകുപ്പിൽ സെക്ഷൻ ഓഫീസറാണ്

അപ്രതീക്ഷിതമായ കൊടുങ്കാറ്റിൽ ദെനാലി മലനിരയിൽ കുടുങ്ങിയെന്നും അതിജീവിക്കാൻ ഭക്ഷണവും വെള്ളവും കുറവാണെന്നുമുള്ള സന്ദേശമാണ് സാറ്റലൈറ്റ് ഫോണിന്റെ സഹായത്തോടെ ഹസൻ ഖാൻ സുഹൃത്തുക്കളെ അറിയിച്ചത് സന്ദേശം ലഭിച്ച് വൈകാതെ തന്നെ രക്ഷാപ്രവർത്തനത്തിന് വിദേശകാര്യമന്ത്രാലയം ഇടപെട്ടിട്ടുണ്ടെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരുന്നു.