തൃശ്ശൂർ: മലയാളി വിദ്യാർത്ഥികൾ ഒഡീഷയിൽ ആക്രമിക്കപ്പെട്ടു. തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇന്റേൺഷിപ്പിന് പോയ നാല് വിദ്യാർത്ഥികളാണ് ആക്രമിക്കപ്പെട്ടത്. ഫോണും പഴ്‌സുമുൾപ്പെടെ കൊള്ളയടിക്കപ്പെടുകയും ചെയ്തു. വിദ്യാർഥികൾ ഒഡീഷ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആദ്യ വർഷ എംടെക് പവർ സിസ്റ്റം വിദ്യാർഥികളാണ് ആക്രമിക്കപ്പെട്ടത്.
ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ ഇവർ ഞായറാഴ്ച പുട്ടുടി വെള്ളച്ചാട്ടം കാണാൻ പോയിരുന്നു. അവിടെനിന്ന് മടങ്ങും വഴിയാണ് ആക്രമിക്കപ്പെട്ടത്. ഒരാൾക്ക് തലയ്ക്ക് പരിക്കുണ്ട്. സംഘത്തിലെ മൂന്നുപേരുടെയും ഫോണുകളും കവർന്നു. ഒരാളുടെ മൊബൈൽ ഫോണിൽ നിന്നാണ് നാട്ടിലേക്ക് വിവരങ്ങൾ അറിയിച്ചത്.
ബിയർ ബോട്ടിലും മാരകായുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇവർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർക്കും പരിക്കുണ്ട്. അടുത്തദിവസം തന്നെ ഇവർ നാട്ടിലേക്ക് തിരിക്കും.